വൈക്കം. ഇണ്ടംതുരുത്തി മനയിലുറങ്ങുന്ന ചരിത്രത്തിന് തങ്ങൾ ഉറങ്ങാതെ കാവലുണ്ടെന്ന് മനയിലെ കമ്മ്യൂണിസ്റ്റുകാർ. ഇണ്ടംതുരുത്തി മനയെക്കുറിച്ച് പറയുന്നതിന് മുൻപ് സുരേന്ദ്രൻ ചരിത്രം പഠിക്കണമെന്നും സി.പി.ഐ നേതാക്കൾ.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആസ്ഥാനമായ ഇണ്ടംതുരുത്തി മനയിൽ ദേശീയ പതാക ഉയർത്തിയ ശേഷം മന സർക്കാർ ഏറ്റെടുക്കണമെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ.
രാജ്യത്ത് സവർണ്ണമേധാവിത്വവും ചാതുർവർണ്യവുമെല്ലാം തിരികെ കൊണ്ടുവരാനുള്ള ബി.ജെ.പിയുടെ അജണ്ടയുടെ പ്രതിഫലനമായി തന്നെയാണ് പൊതുസമുഹം സുരേന്ദ്രന്റെ വാക്കുകളെ വിലയിരുത്തുന്നതെന്ന് യൂണിയൻ പ്രസിഡന്റും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ അഡ്വ.വി.ബി.ബിനു പറഞ്ഞു.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഊരാഴ്മയും ചേരിമേൽ ജനം എന്നറിയപ്പെട്ടിരുന്ന വൈക്കത്തെ ബ്രാഹ്മണ ഇല്ലങ്ങളുടെ മേൽക്കോയ്മയും ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു. വൈക്കത്ത് സവർണ്ണ മേധാവിത്വത്തിന്റെ അവസാനവാക്കായിരുന്നു മന. സത്യഗ്രഹ സമരത്തിന് ആവേശം പകർന്ന് വൈക്കത്തെത്തിയ ഗാന്ധിജിയെ അബ്രാഹ്മണനായതിനാൽ മനയ്ക്കകത്ത് കയറ്റാതിരുന്ന ഇണ്ടംതുരുത്തി നമ്പ്യാതിരിമാരുടെ 'ആഢ്യത്വം' ചരിത്രത്തിന്റെ ഭാഗമാണ്.
അവകാശികളിൽ നിന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ മന വിലയ്ക്ക് വാങ്ങുകയായിരുന്നു. ചരിത്രമുറങ്ങുന്ന മന അതേപോലെ കാത്തുസൂക്ഷിച്ചു. പിന്നിട് ജീർണ്ണിച്ച് നശിക്കുമെന്ന ഘട്ടം വന്നപ്പോൾ 2010 ൽ അതേ രൂപത്തിൽ പുനർനിർമ്മിക്കാനാണ് പാർട്ടി തീരുമാനിച്ചത്. ഗാന്ധിജി വന്നിരുന്ന പൂമുഖവും അറയും നിരയുമെല്ലാം അങ്ങനെ തന്നെ നിലനിറുത്തിയിരിക്കുന്നു. തൊഴിലാളികൾ സമാഹരിച്ച 44 ലക്ഷം രൂപ മുടക്കിയാണ് മന പുനരുദ്ധരിച്ചത്. രാജ്യത്തിന്റെ നവോത്ഥാന പൈതൃകത്തിന്റെ നേർക്കാഴ്ചകൾ വരും തലമുറകൾക്കായി കാത്തു സൂക്ഷിക്കണം എന്ന കമ്മ്യൂണിസ്റ്റുകാരുടെ ധാർമ്മിക ബോധമാണ് ഇണ്ടംതുരുത്തി മന അതേപടി സംരക്ഷിക്കുന്നതിന് പിന്നിലുള്ളത്. അബ്രാഹ്മണനായതിനാൽ ഗാന്ധിജിക്ക് പോലും പ്രവേശനം നിഷേധിക്കപ്പെട്ട ഇണ്ടംതുരുത്തി മനയുടെ നേരവകാശികൾ ഇന്ന് അദ്ധ്വാനവർഗ്ഗമാണ്. ചരിത്രത്തെ തന്നെ ഇല്ലാതാക്കി, സാമൂഹ്യനീതിക്ക് വേണ്ടി ഇവിടെ നടന്ന എണ്ണമറ്റ പോരാട്ടങ്ങളെ പുതിയ തലമുറയിൽ നിന്ന് മറച്ചുപിടിക്കുന്നതിനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നത്. ഇണ്ടംതുരുത്തിമനയിൽ കള്ളു കച്ചവടമാണ് നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞത് തൊഴിലാളി വിരുദ്ധവും നമ്മുടെ നാടിന്റെ മഹത്തായ നവോത്ഥാന പൈതൃകത്തേയും ചരിത്രത്തേയും അപമാനിക്കുന്നതുമാണെന്ന് വി.ബി.ബിനു പറഞ്ഞു.
യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ, സി.കെ.ആശ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |