കോട്ടയം: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലയിൽ കുതിച്ചുകയറ്റം. രണ്ട് വർഷം മുൻപുണ്ടായിരുന്ന വിലയേക്കാൾ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിർമാണം ആരംഭിച്ച കെട്ടിടങ്ങൾ പൂർത്തിയാക്കാനും പുതിയവ ആരംഭിക്കാനും സാധിക്കാത്ത സ്ഥിതിയിലാണ്. മറ്റ് അനുബന്ധ ഉത്പന്നങ്ങളുടെ വില വർദ്ധനയാണ് നിർമാണ സാമഗ്രികളിലും പ്രതിഫലിച്ചതെന്നാണ് വ്യവസായികൾ പറയുന്നത്.
കൂലി വർദ്ധനവും സാധനങ്ങളുടെ വില വർദ്ധനയും മൂലം കരാർ ഉറപ്പിച്ച തുകയ്ക്ക് ഏറ്റെടുത്ത നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാർ പറയുന്നു. വലിയ ബിൽഡിംഗ് നിർമ്മാണ മേഖലയിൽ മാത്രമാണ് അന്യസംസ്ഥാന തൊഴിലാളികൾ ഉള്ളത്. ചെറുകിട കോൺട്രാക്ടർമാർ നാട്ടിലെ തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല്, മെറ്റിൽ, പാറപ്പൊടി, സിമന്റ്, കമ്പി, കട്ട തുടങ്ങി എല്ലാ സാമഗ്രികൾക്കും വലിയ വില വ്യത്യാസമാണ് ഉണ്ടായത്. പാറ ഉത്പന്നങ്ങളുടെ വില വർദ്ധനവാണ് പ്രധാനം. സാമ്പത്തിക പ്രതിസന്ധിയും വിലവർദ്ധനവും മൂലം വീടുകളടക്കം നിരവധി കെട്ടിടങ്ങളുടെ പണിയാണ് മുടങ്ങിക്കിടക്കുന്നത്. സർക്കാർ, കേന്ദ്രസർക്കാർ പദ്ധതിയിൽ വീടുകൾ ഇല്ലാത്തവർക്ക് വീട് നിർമ്മിക്കുന്നതിന് ഫണ്ട് നൽകുന്നുണ്ടെങ്കിലും സാധനങ്ങളുടെ വില വർദ്ധനവ് മൂലം അതും പൂർത്തീകരിക്കാനാവാതെ പാതിവഴിയിലാണ്.
നിർമ്മാണ മേഖല കോൺട്രാക്ടർ തങ്കച്ചൻ പാമ്പാടി പറയുന്നു.
കരാർ എടുത്ത തുകയ്ക്ക് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് 90 ശതമാനം കോൺട്രാക്ടർമാരും. കരാർ വച്ചിരിക്കുന്നതിനാൽ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കാനും കഴിയില്ല.
മണൽ കിട്ടാനില്ല.
ക്വാറി ഉത്പന്നങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും നിർമ്മാണത്തിന് ആവശ്യമായ മണൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്. പുഴകളിലും തോടുകളിലും മണലുണ്ടെങ്കിലും വാരൽ നിരോധിച്ചത് മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. വീടിന്റെ കെട്ടുറപ്പിനെ ഇത് ബാധിക്കുന്നു. മണലിന് പകരം പി സാൻഡും എം സാൻഡുമൊക്കെയാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, മണലിന്റെ കെട്ടുറപ്പും ഈടും ഇവയ്ക്ക് നൽകാനാവില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. വീടിന്റെ കാലാവധിയെയും പ്രതികൂലമായി ബാധിക്കുന്നു.
വില ഇങ്ങനെ. പഴയ വില ബ്രാക്കറ്റിൽ.
സിമന്റ് 450 രൂപ. (350).
കമ്പി കിലോയ്ക്ക് 88,93. (55).
പാറപ്പൊടി 45,50. (28).
പി സാൻഡ് 70,75. (55).
എം.സാൻഡ് 65. (55).
മെറ്റിൽ 45. (25).
കട്ട 4 ഇഞ്ച് 48. (24).
6 ഇഞ്ച് 38,40. (35),
8 ഇഞ്ച് 52. (48),
കരിങ്കല്ല് 6500. (4000)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |