കോട്ടയം . കുരുമുളകിന് വില കുത്തനെയിടിഞ്ഞത് കർഷകരെ ദുരിതത്തിലാക്കുന്നു. നേരത്തെ 500 ന് മുകളിൽ വിലയുണ്ടായിരുന്ന കുരുമുളകിന് ഇപ്പോൾ 465 രൂപയാണ്. വില വർദ്ധനവ് ഉണ്ടാകാത്തതിനെ തുടർന്ന് പരിപാലനത്തിലും ഉത്പാദനത്തിലും കുറവ് നേരിട്ടു. കുരുമുളക് പറിച്ചെടുക്കുന്നതിന് നിലവിൽ കൂലിയിനത്തിൽ 1000 രൂപയോളമാണ് ചെലവ് വരുന്നത്. ഇതിനുള്ള കുരുമുളകും ലഭ്യമാകുന്നില്ല. രണ്ട് മാസത്തിന് ശേഷം വിളവെടുപ്പ് ആരംഭിക്കും. ഉണക്കി സൂക്ഷിച്ച കുരുമുളകിന് പഴക്കംകൂടുതോറും വില വർദ്ധിക്കുന്നതായിരുന്നു മുൻകാലങ്ങളിലെ രീതി. എന്നാൽ ഇപ്പോൾ വലിയ തോതിൽ വില കുറച്ചാണ് വിപണിയിൽ എടുക്കുന്നത്. ജില്ലയിൽ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒഴികെ മറ്റ് പ്രദേശങ്ങളായ പാമ്പാടി, പാലാ, കറുകച്ചാൽ, നെടുംകുന്നം, അയർക്കുന്നം, മുണ്ടക്കയം, മണിമല തുടങ്ങി എല്ലാ ഭാഗങ്ങളിലും കുരുമുളക് കൃഷി വ്യാപകമായുണ്ടായിരുന്നു.
വില്ലനായി കുമിൾ രോഗവും.
കുരുമുളകിനെ പ്രതികൂലമായി ബാധിക്കുന്ന കുമിൾ രോഗവും കർഷകന് തിരിച്ചടിയാകുകയാണ്. ഇതിനെ പ്രതിരോധിക്കാൻ തുരിശ് അടിയ്ക്കലാണ് മാർഗം. വിലയിടിവ് നേരിട്ടതോടെ പരിപാലനത്തിൽ നിന്ന് കർഷകർ പിൻവാങ്ങി. പുതുതായി കുരുമുളക് കൃഷിയിലേക്ക് ആരും എത്തുന്നില്ല. കാലാവസ്ഥ വ്യതിയാനവും വില്ലനായി.
കർഷകനായ എബി ഐപ്പ് പറയുന്നു.
മറ്റ് രാജ്യങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത കുരുമുളക് അന്യസംസ്ഥാനങ്ങളിലേക്ക് കൂടുതലായി എത്തിയതോടെ കേരളത്തിലെ കുരുമുളകിന് ഡിമാൻഡ് ഇല്ലാതായി. വിദേശ രാജ്യങ്ങളിലേക്കുള്ള കുരുമുളകിന്റെ കയറ്റുമതിയും കുറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ സ്‌പൈസസ് ബോർഡ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |