കോട്ടയം: മറിയപ്പള്ളിയിൽ മതിൽ നിർമ്മിക്കുന്നതിനിടെ മണ്ണിനടിയിലകപ്പെട്ട കൊൽക്കത്ത സ്വദേശി സുശാന്തിന് ഇത് പുനർജൻമം. തലമൂടും വിധം മണ്ണിനടിയിൽ അകപ്പെട്ടെങ്കിലും മനോധൈര്യം കൈവിടാതെ, രക്ഷാപ്രവർത്തകരുടെ കൈപിടിച്ച് സുശാന്ത് ജീവിതത്തിലേക്ക് തിരിച്ചു കയറുകയായിരുന്നു. സുശാന്തിന്റെ ആത്മവിശ്വാസം രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിച്ചുവെന്ന് ഫയർഫോഴ്സ് പറഞ്ഞു.
അപകടസ്ഥലത്ത് കൂടുതൽ മണ്ണിടിയാൻ സാദ്ധ്യതയുണ്ടായിരുന്നതിനാൽ സേനാംഗങ്ങൾ വളരെ കരുതലോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആശങ്കപ്പെട്ടപോലെ വീണ്ടും മണ്ണിടിയുകയും സുശാന്ത് പൂർണ്ണമായും മണ്ണിനടിയിലാവുകയും ചെയ്തു. എങ്കിലും ഉടൻ തന്നെ തലഭാഗത്ത് നിന്ന് മണ്ണ് നീക്കി ശ്വാസതടസം ഒഴിവാക്കാൻ രക്ഷാ പ്രവർത്തകർക്കായി. കൂടുതൽ മണ്ണിടിയാതെ കാക്കാനും കഴിഞ്ഞു. സേനയുടെ കൂട്ടായ പ്രവർത്തനവും ജെ.സി.ബിയുടെ സഹായവും തുണയായി. സമാന്തരമായി കുഴിയെടുത്ത് ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കൂടുതൽ പരിക്കേൽക്കാതെ സുശാന്തിനെ രക്ഷപ്പെടുത്താനായി. സ്റ്റേഷൻ ഓഫീസർ അനൂപ് പി.രവീന്ദ്രൻ, എ.എസ്.ടി.ഒമാരായ ഷാബു, ചങ്ങനാശേരി നിലയത്തിലെ എ.എസ്.ടി.ഒ ജോർജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |