കോട്ടയം. നിരന്തരം ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടും ജില്ലയിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് നഴ്സിംഗ് വിദ്യാർത്ഥികളാണ് മീനച്ചിലാറിന്റെ കൈവഴിയിൽ മുങ്ങിമരിച്ചത്. ഈ വർഷം മുങ്ങിമരിച്ചവരിൽ പകുതിയിലേറെയും വിദ്യാർത്ഥികളാണെന്നതാണ് ദുഖകരം.
രണ്ടര വർഷത്തിനിടെ മാത്രം ജില്ലയിൽ മുങ്ങിമരിച്ചത് 153 പേരാണ്. 90 ശതമാനം പേരും വിദ്യാർത്ഥികൾ. ഈ വർഷം മരിച്ച 58 പേരിലും വിദ്യാർത്ഥികളും 30 വയസിൽ താഴെയുള്ളവരുമാണ് ഏറെയും. 2020 ൽ 48 പേരും 2021ൽ 47 പേരും മരിച്ചു. ജില്ലയിലെ എട്ട് ഫയർ സ്റ്റേഷനിൽ നിന്നുള്ള കണക്കാണിത്. വരാനിരിക്കുന്നത് ആഘോഷത്തിന്റെ ദിവസങ്ങളായതിനാൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ് ഫയർഫോഴ്സ് .
കൊവിഡ് കാലത്തും മുങ്ങി മരണങ്ങൾക്ക് കുറവില്ലായിരുന്നു. പാമ്പാടി സ്റ്റേഷൻ പരിധിയിൽ 2020ൽ രണ്ടും 2021ൽ നാലും മരണങ്ങളുണ്ടായെങ്കിൽ ഈ വർഷം അത് 10ന് മുകളിലെത്തി. കടുത്തുരുത്തി സ്റ്റേഷൻ പരിധിയിലും മരണങ്ങൾ ഉയർന്നു. അപകടങ്ങളിലേറെയും മീനച്ചിലാറ്റിലോ കൈവഴികളിലോ ആണ്. കോട്ടയം ഫയർസ്റ്റേഷൻ പരിധിയിലാണ് അപകട മരണങ്ങൾ ഏറെയും ഉണ്ടായത്.
ഈ വർഷം മുങ്ങിമരിച്ചത് 58 പേർ.
ജലാശയങ്ങളിൽ ജാഗ്രത വേണം.
സ്കൂളുകളിൽ നീന്തൽ പരിശീലനം നടപ്പാക്കണം.
മുന്നറിയിപ്പ് ബോർഡിൽ ഫയർഫോഴ്‌സ് നമ്പർ ചേർക്കണം.
അപകടസാദ്ധ്യതയുള്ളിടത്ത് പ്രവേശനം നിയന്ത്രിക്കണം.
റോപ്പ്, ലൈഫ് ബോയ്, റിങ്ങുകൾ എന്നിവ സ്ഥാപിക്കണം.
വെള്ളച്ചാട്ടങ്ങൾക്ക് സമീപം പട്രോളിംഗ് ശക്തമാക്കണം.
ഫയർ ഫോഴ്സ് അധികൃതർ പറയുന്നു.
ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ജലാശയങ്ങളും പരിസരങ്ങളും പരമാവധി ഒഴിവാക്കണം. അറിയാത്ത സ്ഥലങ്ങളിൽ കുളിക്കാനിറങ്ങരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |