പാലാ : 75 വർഷത്തെ പാരമ്പര്യമുള്ള പാലാ നഗരസഭയുടെ അധികാരക്കസേരയിൽ ചെങ്കൊടി ഉയരുന്ന സുദിനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സി പി എം നേതാക്കളും പ്രവർത്തകരും. പാർട്ടി പ്രവർത്തകയാണെങ്കിലും ഓട്ടോറിക്ഷ ചിഹ്നത്തിൽ ഇടത് സ്വതന്ത്രയായി വിജയിച്ച സിജി പ്രസാദ് ഇപ്പോൾ ആക്ടിംഗ് ചെയർപേഴ്‌സണാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച ബിനു പുളിക്കക്കണ്ടം ചെയർമാൻ സ്ഥാനത്തേയ്ക്ക് വന്നാൽ അത് പാലായിൽ സി പി എമ്മിന്റെ ചരിത്രത്തിലെ സുവർണ്ണ ഏട് ആകും. ചെയർമാൻ സ്ഥാനത്തേയ്ക്ക് സി പി എം ആരെ നിയോഗിച്ചാലും പൂർണ്ണമായും സ്വീകരിക്കുമെന്ന് ഘടകകക്ഷികൾ വ്യക്തമാക്കി.
അതേസമയം ചെയർമാൻ സ്ഥാനം അടുത്ത ഏതെങ്കിലും വർഷം മതിയെന്ന നിലപാട് പാർട്ടി സ്വീകരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഇക്കാര്യത്തിൽ പ്രാദേശിക നിലപാട് കേഡർ പാർട്ടിയായ സി പി എം മുഖവിലയ്ക്കെടുക്കില്ല.
പാർട്ടി ചിഹ്നത്തിൽ ജയിച്ച ഏക കൗൺസിലറാണ് ബിനു. ഇദ്ദേഹം ചെയർമാൻ സ്ഥാനാർത്ഥിയായി വരുമെന്ന വാർത്തകൾ നിറഞ്ഞതോടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിറയുന്നതായി സി പി എം നേതാക്കൾ പറയുന്നു. 'ഇത്തരക്കാരെ നേരിടാൻ അറിയാഞ്ഞിട്ടില്ല, പക്ഷേ ആ പ്രചരണങ്ങൾക്കൊന്നും പാർട്ടി പുല്ലുവില കൊടുക്കുന്നില്ലെന്നും ഒരു സി പി എം നേതാവ് വ്യക്തമാക്കി.
വൈസ് ചെയർമാൻ സ്ഥാനത്തിനായി സി പി ഐ.
വൈസ് ചെയർമാൻ സ്ഥാനം കിട്ടിയേ തീരൂ എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സി പി ഐ. ഇത് കിട്ടിയില്ലെങ്കിൽ 3 വർഷം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം വേണമെന്നാണ് ഡിമാൻഡ്. അതിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സി പി ഐ നേതാക്കൾ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഭരണപക്ഷത്തെ തിരുത്തൽ ശക്തിയായി ശിഷ്ടകാലം ചെലവഴിക്കുമെന്നും സി പി എ നേതാക്കൾ പറയുന്നു. തുടർ നടപടികളെപ്പറ്റി ആലോചിക്കാൻ ഇന്ന് യോഗവും ചേരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |