കോട്ടയം . ഉത്സവസീസണിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി വാർത്തകളിൽ ഇടംപിടിക്കുന്നതല്ലാതെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവർത്തനം നിർജീവം.
ജീവനക്കാരുടെ കുറവും പരിശോധനകൾ കൃത്യമായി നടത്താനുള്ള സംവിധാനവുമില്ലാതെ വകുപ്പ് ഇഴയുമ്പോൾ സർക്കാരും കാഴ്ചക്കാരുടെ റോളിലാണ്. ഇതിന് ബലി കൊടുക്കുന്നതാകട്ടെ സാധാരണക്കാരുടെ ജീവനും. ജില്ലയിൽ വകുപ്പിന്റെ 9 സർക്കിളിലും ജില്ലാ ഓഫീസിലുമായി 9 ഭക്ഷ്യസുരക്ഷാ ഓഫീസർമാരാണുള്ളത്. രണ്ട് പേർ അവധിയിലാണ്. ജില്ലാ സർക്കിൾ ഓഫീസിൽ ഓഫീസറില്ല. എന്തിന് വകുപ്പിന് ജില്ലയിൽ സ്വന്തമായി വാഹനം പോലുമില്ല. ഉണ്ടായിരുന്ന ഒരു വാഹനം കാലപ്പഴക്കം കാരണം രണ്ട് വർഷം മുമ്പ് പൊളിച്ചു. വാടകയ്ക്ക് എടുത്ത നാല് വാഹനമാണ് ഇപ്പോഴുള്ളത്. ജില്ലാ ഓഫീസിൽ അസിസ്റ്റന്റ് കമ്മിഷണർ, നോഡൽ ഓഫീസർ 2, ക്ലർക്ക് 2, ഓഫീസ് അറ്റൻഡ്, ടൈപ്പിസ്റ്റ് എന്നിങ്ങനെ ഏഴു ജീവനക്കാർ മാത്രമാണുള്ളത്. വകുപ്പിന് കീഴിൽ ആകെയുള്ളത് നാല്പതിൽ താഴെ ജീവനക്കാർ മാത്രം. പൊതുജനങ്ങളുടെ പരാതിയിൽ നേരിട്ടെത്തി അന്വേഷണം നടത്താൻ ആൾക്ഷാമം പലപ്പോഴും വിലങ്ങുതടിയാണ്. ഓഫീസർമാർ രണ്ട് സ്ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. രശ്മിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ ജില്ലയിൽ ഒരു സ്ക്വാഡ് മാത്രമാണിറങ്ങിയത്.
ബോധവത്കരണം ആര് നടത്താൻ.
ഭക്ഷ്യസുരക്ഷയെപ്പറ്റി സ്ഥാപന ഉടമകൾക്കും ജനങ്ങൾക്കും കൃത്യമായ ബോധവത്കരണം നൽകേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷയെ പറ്റിയും ഭക്ഷണത്തെപ്പറ്റിയും വ്യക്തമായ അറിവില്ലാതെയാണ് പലരും സ്ഥാപനങ്ങൾ നടത്തുന്നത്. ബോധവത്കരണം നൽകാൻ ആവശ്യത്തിന് ജീവനക്കാരുണ്ടാകണം. വകുപ്പിലെ പ്രതിസന്ധി കാലങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്.
പരിശോധന ലാബില്ല.
ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്വന്തമായി പരിശോധന ലാബില്ല. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് ലാബ്. കണ്ണൂരിലും ലാബ് സജ്ജമാകുന്നു. ജില്ലയിൽ മൊബൈൽ ലാബും ഇല്ല. പ്രധാന ലാബിലേക്ക് സാറ്റ്യൂട്ടറി സാമ്പിൾ അയച്ചാൽ ലഭിക്കാൻ രണ്ടാഴ്ചയെടുക്കും. എല്ലാ ജില്ലകളിലും ലാബുകൾ സജ്ജമായാൽ പരിശോധനയും നടപടി സ്വീകരിക്കലും വേഗത്തിലാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |