16ന് നടക്കുന്ന അദാലത്തിൽ ഹാജരാകാൻ
നിയമ സേവന അതോറിറ്റിയുടെ നിർദ്ദേശം
നന്മണ്ട: വികലാംഗരായ ഇരട്ട സഹോദരങ്ങൾ പടിഞ്ഞാറെക്കുഴി ബാബുവിന്റെയും ബാലന്റെയും ദുരിത യാത്രയ്ക്ക് 'വഴി തെളിയുന്നു'. വിഷയത്തിൽ ഇടപെട്ട ജില്ലാ നിയമ സേവന അതോറിറ്റി നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകി. 16ന് നടക്കുന്ന അദാലത്തിൽ ഹാജരാകാനാണ് സെക്രട്ടറിക്ക് നൽകിയ നോട്ടീസിലെ നിർദ്ദേശം. നന്മണ്ട പഞ്ചായത്തിലെ 11-ാം വാർഡിൽ പാറച്ചാലിൽ മീത്തൽ തെക്കയിൽ റോഡിലൂടെയുള്ള ഇരുവരുടെയും യാത്ര ദുഷ്കരമാണെന്നും പ്രാഥമിക സൗകര്യം ലഭ്യമാക്കുന്നതിന് ടാറിംഗ് നടത്തുകയോ കോൺക്രീറ്റ് ചെയ്യുകയോ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. വിഷയം അന്വേഷിച്ച ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗൽ വോളന്റിയർ ചന്ദ്രൻ നൽകിയ പ്രാഥമിക
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് എം.പി.ഷൈജലാണ് സെക്രട്ടറിയെ കക്ഷി ചേർത്തിരിക്കുന്നത്. ബാബുവിന്റെയും ബാലന്റെയും ദുരിതയാത്ര 'കേരളകൗമുദി'യിലൂടെയാണ് ആദ്യം പുറംലോകം അറിയുന്നത്. 2010 നവം.16നാണ് പഞ്ചായത്ത് പാറച്ചാലിൽ മീത്തൽ തെക്കയിൽറോഡ് നിർമ്മിച്ചത്. 13 വർഷമായിട്ടും യാതൊരു നവീകരണവും ഈ റോഡിൽ നടന്നിരുന്നില്ല.
' പ്രാഥമികാന്വേഷണത്തിൽ ലഭ്യമായ വിവരം അനുസരിച്ച് പഞ്ചായത്ത് റോഡാണെന്നാണ് നിഗമനം.ഇവർ യാത്ര ചെയ്യുന്ന റോഡ് ടാറിംഗ് നടത്തുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്ത് യാത്രാ സൗകര്യം ഒരുക്കേണ്ടതാണ്. 16ന് നടക്കുന്ന അദാലത്തിൽഹാജരാകാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.പഞ്ചായത്തിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർ നടപടി'.
എം.പി.ഷൈജൽ, സബ് ജഡ്ജ് / സെക്രട്ടറി
ഡിസ്ട്രിക്ട് ലീഗൽ സർവീസ് സൊസൈറ്റി, കോഴിക്കോട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |