കോതി - സൗത്ത് ബീച്ച് റോഡ് കൈയേറ്റം ഒഴിപ്പിക്കും
കോഴിക്കോട്: റോഡ് കൈയേറ്റം തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി കോർപ്പറേഷൻ. റോഡ് കൈയേറ്റം തടയാൻ നടപടി തുടങ്ങിയതായി ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. കോതി മുതൽ സൗത്ത് ബീച്ച് വരെയുള്ള ഭാഗത്തെ റോഡ് കൈയേറ്റം തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. റവന്യു, ആരോഗ്യം, നഗരാസൂത്രണം എന്നീ വിഭാഗങ്ങളെ ഉൾപ്പടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചത്. കൈയേറ്റങ്ങൾ ഒഴിയാൻ ഒരാഴ്ച സമയം നൽകും. ഒഴിഞ്ഞില്ലെങ്കിലും പൊതുജന പിന്തുണയോടെ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താത്കാലിക ഷെഡുകളും കടകളുടെ കൈയേറ്റവും അനധികൃ പാർക്കിംഗും പൂർണമായി ഒഴിപ്പിക്കും. മാനാഞ്ചിറ ബസ് സ്റ്റോപ്പിന് സമീപം ദമ്പതികൾ ബസിനടിയിൽ പെട്ട് മരിച്ച പശ്ചാത്തലത്തിൽ ടി.കെ.ചന്ദ്രനും എസ്.കെ.അബൂബക്കറും അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് ഡെപ്യൂട്ടി മേയർ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ കൗൺസിലർമാരുടെ പിന്തുണ വേണമെന്ന് ഡെപ്യൂട്ടി മേയർ ആവശ്യപ്പെട്ടു. എല്ലാപിന്തുണയും നൽകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻ കോയയും മറ്റ് കൗൺസിലർമാരും അറിയിച്ചു. സി.പി. സുലൈമാൻ, എം.സി. സുധാമണി, ടി. റനീഷ് എന്നിവർ പ്രസംഗിച്ചു.
# സമഗ്ര ട്രാഫിക് പോളിസി നടപ്പാക്കും
നഗരത്തിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും ദീർഘകാലത്തേക്കുള്ള സമഗ്ര പാർക്കിംഗ് പോളിസി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും അഭിപ്രായം തേടും. ജില്ല ഭരണകൂടം, പൊലീസ്, മറ്റ് വകുപ്പുകൾ എന്നിവയുമായും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |