കോഴിക്കോട്: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് വിവാദത്തിലായ സോണ്ട ഇൻഫ്രാടെക്കിന് നൽകിയ കരാർ സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ വിശദീകരിക്കാമെന്ന നിലപാട് മാറ്റി മേയർ ഡോ. ബീന ഫിലിപ്പ്.
ഇത് പ്രത്യേക കൗൺസിൽ യോഗമാണെന്നും ഇനിവരുന്ന സാധാരണ കൗൺസിൽ യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്നും മേയർ അറിയിച്ചതോടെ പ്രതിഷേധിച്ച പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഇന്നലെ കോഴിക്കോട് കോർപ്പറേഷനിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് മേയറുടെ ഈ മലക്കംമറിച്ചലും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോകും അരങ്ങേറിയത്.
ഞെളിയൻപറമ്പിലെ വേസ്റ്റ് ടു എനർജി പ്ലാന്റ് പദ്ധതിയ്ക്കായി സർക്കാരും ബയോമൈനിംഗിനായി കോർപ്പറേഷനും നൽകിയ കരാറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻകോയയും ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസുമാണ് ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ കത്ത് നൽകിയത്. എന്നാൽ കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും കരാർ നൽകിയതിനെ കുറിച്ച് വിശദമായി വരുന്ന കൗൺസിൽ യോഗത്തിൽ അറിയിക്കുമെന്നുമായിരുന്നു മേയറുടെ ഉറപ്പ്. തുടർന്ന് ബുധനാഴ്ചത്തെ യോഗത്തിൽ പ്രതിപക്ഷം പൂർണമായി സഹകരിച്ചു.
ഞെളിയൻപറമ്പ് മാലിന്യ പ്രശ്‌നവും സോണ്ട കമ്പനിക്ക് നൽകിയ കരാറും ചർച്ച ചെയ്യണമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, ഉപനേതാവ് കെ മൊയ്തീൻ കോയ, ബി.ജെ.പിയിലെ നവ്യഹരിദാസ്, ടി. റനീഷ് എന്നിവർ ആവശ്യപ്പെട്ടു. ഇതിനെതിരെ ഭരണപക്ഷത്തിൽ നിന്ന് എതിർപ്പുയർന്നു. ഒരുതരത്തിലുള്ള പ്രവൃത്തിയും പൂർത്തിയാക്കാത്ത സോണ്ട കമ്പനിയ്ക്ക് 3.74 കോടി രൂപ കോർപ്പറേഷൻ നൽകിയെന്ന ആരോപണം യു.ഡി.എഫ് കൗൺസിലർ എസ്.കെ അബൂബക്കർ ഉന്നയിച്ചു. ആരെയെങ്കിലും പേടിച്ചിട്ടാണോ മേയർ വാക്കുമാറ്റിയതെന്ന് അദ്ദേഹം ചോദിച്ചു.പഠിച്ച് പ്രതികരിക്കാമെന്ന് നൽകിയ വാക്ക് മേയർ പാലിക്കണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. മേയറുടെത് ധിക്കാരപരമായ സമീപനമാണെന്ന് ബി.ജെ.പി ആരോപിച്ചു.
ചർച്ചയ്ക്ക് ധാരാളം സമയം ബാക്കിയുണ്ടാകുമെന്നും ഒന്നും ആവിയായി പോവില്ലെന്നും മേയർ പറഞ്ഞു. വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലായെന്നും വിശദീകരണം പിന്നീട് നൽകുമെന്നും മേയർ പറഞ്ഞു. കരാറിൽ ദുരൂഹതയില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. ഇതോടെ ബാനറുകളും പ്ലകാർഡുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. മൂന്ന് വർഷമായി മാലിന്യ സംസ്‌കരണം പോലും അവതാളത്തിലാക്കിയ പദ്ധതിയെ തള്ളിപ്പറഞ്ഞാൽ സർക്കാർ വിരുദ്ധമാവുമെന്ന പ്രതിസന്ധിയിലാണ് കോർപ്പറേഷൻ. ബയോമൈനിംഗിനും കാപ്പിംഗിനുമായി കോർപ്പറേഷനുമായി ഏർപ്പെട്ട 7.75 കോടിയുടെ കരാർ പൂർത്തിയാക്കാൻ സോണ്ട കമ്പനിയ്ക്ക് സാധിച്ചിട്ടില്ല. 2019ൽ ഒപ്പിട്ട ആറ് മാസത്തേക്കുള്ള കരാറാണ് മൂന്ന് വർഷം പിന്നിട്ടിട്ടും നടപ്പാവാതിരിക്കുന്നത്. ഇത് പൂർത്തിയായിട്ട് വേണം സംസ്ഥാന സർക്കാരിന്റെ 250 കോടിയുടെ വേസ്റ്റ് ടു എനർജി പദ്ധതി നടപ്പാക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |