ബേപ്പൂർ: ചാലിയാറിൽ രൂപപ്പെട്ട മണൽതിട്ടയിൽ തട്ടി മത്സ്യബന്ധന യാനങ്ങളുടെ അടിഭാഗം തകരുന്നത് തുടർക്കഥയായ സാഹചര്യത്തിൽ ഹാർബറിന് സമീപം ചാലിയാറിൽ ആരംഭിച്ച ഡ്രഡ്ജിംഗ് പാതി വഴിയിൽ. കഴിഞ്ഞ ഏപ്രിൽ 23 ന് ആരംഭിച്ച ഡ്രഡ്ജിംഗ് ജൂണിൽ കനത്ത മഴയെ തുടർന്ന് നിറുത്തി വെക്കുകയായിരുന്നു.
ഹാർബറിലെ ലോലെവൽ ജട്ടിയിൽ നിന്നും കപ്പൽ പൊളി ശാല വരെ 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും 65000 ക്യൂബിക്ക് മീറ്റർ മണലും ചളിയുമാണ് നീക്കം ചെയ്യുവാനുള്ളത്. നിലവിൽ രണ്ടര മീറ്റർ ഉയരമുള്ള വാർഫിന്റെ അടിത്തട്ടിൽ നിന്നും 3 മീറ്റർ താഴ്ചയിലാണ് ഡ്രഡ്ജിംഗ് നടക്കേണ്ടത്. മേയ് അവസാനം വരെ 12000 ക്യൂബിക്ക് ടൺ ചെളിയും മണലുമാണ് നീക്കം ചെയ്തിട്ടുള്ളത്. 6 മാസ കാലയളവിൽ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ ഡ്രഡ്ജിംഗ് കമ്പനിക്ക് 5. 94 കോടിക്കാണ് കരാർ നൽകിയിരിക്കുന്നത്. ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്.
മൺസൂൺ കാലയളവിൽ പശ്ചിമഘട്ടത്തിൽ ഒഴുകി എത്തിയ ചെളിയും മണലും ഹാർബർ ബേസിനിൽ വീണ്ടും അടിഞ്ഞതിനാൽ നേരത്തെ മണൽ നീക്കിയത് പാഴാവുന്ന സ്ഥിതിയാണ്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തിയിൽ വാർഫ്ബേസിനിൽ അടിഞ്ഞ മണലും ചളിയും നീക്കുന്നതോടൊപ്പം അടിത്തട്ടിലെ പാറ പൊട്ടിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള കട്ടർ സക്ഷൻ ഡ്രഡ്ജറും എത്തിയിട്ടില്ല. ഡ്രഡ്ജറും നീക്കം ചെയ്യുന്ന മണലും ചളിയും നിക്ഷേപിക്കുവാൻ കടലിലേക്ക് കൊണ്ടുപോകുന്ന സോളമൻ എന്ന ബാർജും 2 മാസമായി പ്രവർത്തനരഹിതമായ സ്ഥിതിയിലാണ്.
മൺസൂൺ കാലയളവിൽ ഒഴുകിയെത്തിയ ചെളിയും മണ്ണും ബേസിനിൽ അടിഞ്ഞതിനാൽ വീണ്ടും ഹൈഡ്രോഗ്രാഫിക്ക് സർവേ നടത്തുവാൻ അനുമതി തേടിയിട്ടുണ്ട്. ഉടൻ തന്നെ ഡ്ര ഡ്ജിംഗ് പുന:രാരംഭിക്കും.
പി.രേഷ്മ , എക്സിക്യൂട്ടിവ് എൻജിനിയർ , ഹാർബർ എൻജിനീയറിംഗ് വിഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |