തിരുനെല്ലിയിൽ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂതത്തെ പറഞ്ഞയച്ചു'
തിരുനെല്ലി: കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ് നടത്തി. പൂജകൾക്ക് ക്ഷേത്ര മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. സി എം സത്യനാരായണൻ, നവനീത് ,ഹരിദാസൻ. കെ.വി. പ്രസാദ്. എന്നിവരുടെ സഹായത്തോടെയാണ് വിവിധ ചടങ്ങുകൾ നടത്തിയത്. കൊട്ടിയൂർ ഉത്സവം നടക്കുന്ന സമയത്ത് മുൻപ് തിരുനെല്ലിയിൽനിന്ന് ഭൂതങ്ങൾ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചെന്നാണ് വിശ്വാസം. അരി കൊണ്ടുപോകുന്നതിനു നിയോഗിക്കപ്പെട്ട ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാൽ അരി വഴിയ്ക്കുകളഞ്ഞു. ഈ തെറ്റിനു തിരുനെല്ലി പെരുമാൾ ഭൂതത്തെ ശപിച്ചു ശിലയാക്കിയെന്നും അങ്ങനെ കുറവുവന്ന ഭൂതത്തിനുപകരം ഒരു ഭൂതത്തെ തിരുനെല്ലിയിൽ നിന്ന് അയച്ചെന്നുമാണ് വിശ്വാസം. വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്കു തിരിച്ചയക്കുന്ന ചടങ്ങ് കൊട്ടിയൂരിൽ നടത്തും.