കോഴിക്കോട്: ചേവരമ്പലത്തെ ഹോട്ടലിൽ പണിയ്ക്ക് നിറുത്തിയ ബാലനെ പൊലീസ് മോചിപ്പിച്ചു. ഹോട്ടൽ ഉടമയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചേവായൂർ പൊലീസ് കേസെടുത്തു.
കോഴിക്കോട് സിറ്റി പൊലീസ് ആന്റി ഹ്യൂമൻട്രാഫിക്കിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിൽ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, സിറ്റി പൊലീസ് ജുവനൈൽ വിംഗ്, ചൈൽഡ് ലൈൻ, ബച്ചെ ബചാവോ ആന്ദോളൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് ഹോട്ടലിൽ ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാനത്തു നിന്നുള്ള ബാലനെ കണ്ടെത്തിയത്. കുട്ടിയെ റസ്‌ക്യു ഓഫീസറുടെ നേതൃത്വത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷം റസ്‌ക്യു ഹോമിലേക്ക് മാറ്റി.
ലോക്ക് ഡൗണിൽ അയവ് വരുത്തിയതിനു പിറകെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്‌ള കുട്ടികളെ നിർമ്മാണ - ചെറുകിട വ്യവസായ മേഖലകളിലും ഹോട്ടൽ, കാറ്ററിംഗ്, ബേക്കറി എന്നിവിടങ്ങളിലും വീടുകളിലും നിയമവിരുദ്ധമായി ജോലിയ്ക്ക് നിറുത്തുന്നതായി സൂചന ലഭിച്ചതോടെയായിരുന്നു മിന്നൽപരിശോധന.
സംയുക്ത പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ച് പുനരധിവാസം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണവുമുണ്ടാവണമെന്ന് ജില്ലാ നോഡൽ ഓഫീസർ ടി.പി ശ്രീജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |