കോഴിക്കോട്: നഗരത്തിൽ നടപ്പാക്കുന്ന 'ഹൈജിയ 21" ഹരിത പ്രോട്ടോക്കോളിന്റെ അന്തിമ കരട് രൂപരേഖയ്ക്ക് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരമായി. സർക്കാരിന്റെ അനുമതിയാവുന്നതോടെ പദ്ധതി പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം പദ്ധതി പ്രഖ്യാപനം നിർവഹിച്ചേക്കും.
മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗമാണ് രൂപരേഖയ്ക്ക് അംഗീകാരം നൽകിയത്. ഹരിത പ്രോട്ടോക്കോൾ ബാധകമാക്കുന്ന വിഭാഗങ്ങളുടെ എണ്ണം വിശദമായ ചർച്ചകൾക്കും പൊതുജനാഭിപ്രായ രൂപീകരണത്തിനും ശേഷം 33 ൽ നിന്ന് 51 ആക്കി ഉയർത്തിയിട്ടുണ്ട്യ കരട് രൂപരേഖ കഴിഞ്ഞ മാസം ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചിരന്നു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ പെടുന്നവരുമായി ചർച്ചയും നടത്തിയിരുന്നു.
മാർഗരേഖ നടപ്പാക്കാൻ മേയർ അദ്ധ്യക്ഷയായുള്ള സമിതി ഇന്ന് ആദ്യയോഗം ചേരും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വാർഡ്തല സമിതികൾ 25 ന് മുമ്പ് രൂപീകരിക്കും.
റസോർട്ടുകൾ, ഉത്സവങ്ങൾ, പൊതുപരിപാടികൾ, പെറ്റ് ഷോപ്പ്, ബ്യൂട്ടി പാർലറുകൾ, ഓൺലൈൻ കച്ചവടം, കാറ്ററിംഗ്, ഇവന്റ് മാനേജ് മെന്റ്, പെട്രോൾ ബങ്കുകൾ - ചാർജിംഗ് സ്റ്റേഷനുകൾ, ശ്മശാനങ്ങൾ തുടങ്ങിയവ കൂടാതെ തെരുവ് മൃഗങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയെയും പ്രോട്ടോക്കോൾ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ്.ജയശ്രീ, പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, ടി.റനീഷ്, നവ്യ ഹരിദാസ്, എം.ബിജുലാൽ, ഒ.സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |