കേരളത്തിലെ ഗവ.മെഡിക്കൽ കോളേജുകളിൽ ആദ്യം
ഒന്നര മാസത്തിനകം പ്രവർത്തന സജ്ജമാകും
കോഴിക്കോട്: മെഡിക്കൽ കോളേജിൽ കാൻസർ രോഗ നിർണയവും ചികിത്സയും ഇനി കൂടുതൽ കാര്യക്ഷമമാകും. ചികിത്സയും രോഗ പുരോഗതിയും വിലയിരുത്താൻ കഴിയുന്ന അത്യാധുനിക സംവിധാനമായ പെറ്റ് സി.ടി സ്‌കാൻ (പോസിട്രോൺ എമിഷൻ ടോമോഗ്രാഫി) മെഷീൻ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിൽ. പെറ്റ് സി.ടി സ്‌കാൻ മെഷീൻ ശരീരത്തിന്റെ ത്രിമാനചിത്രങ്ങൾ പകർത്തുകയും ഏത് ഭാഗത്താണ് രോഗം ബാധിച്ചതെന്ന് കൃത്യമായി വിവരം നൽകുകയും ചെയ്യും.10 കോടി രൂപ വില വരുന്ന സ്കാനിംഗ് മെഷീന് ആശുപത്രി വികസന സമിതി ഓർഡർ നൽകി കഴിഞ്ഞു. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ സീമെൻസ് എന്ന കമ്പനിയാണ് മെഷീൻ സ്ഥാപിക്കുന്നത്.
റേഡിയോ ട്രേസേഴ്സ് ഇഞ്ചക്ട് ചെയ്തശേഷം സ്‌കാനിംഗ് ചെയ്യുന്നതാണ് സംവിധാനം. ഈ ട്രേസറുകൾ എളുപ്പത്തിൽ കാൻസറുള്ള കോശങ്ങളെ തിരിച്ചറിയുകയും ശരീരത്തിൽ എവിടെയെല്ലാം പടർന്നിട്ടുണ്ടെന്ന‌് കണ്ടെത്തുകയും ചെയ്യും. ഒന്നര മാസത്തിനുള്ളിൽ പെറ്റ് സി.ടി സ്‌കാൻ മെഷീൻ സ്ഥാപിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു. മെഷീൻ സ്ഥാപിച്ചു കഴിഞ്ഞാൽ പത്തോളം രോഗികളെ ഒരു ദിവസം സ്‌കാനിംഗിന് വിധേയരാക്കാൻ കഴിയും. രോഗ നിർണയവും പുരോഗതിയും വേഗത്തിൽ കണ്ടെത്താനാവുമെന്നത് കാൻസർ ചികിത്സയ്ക്ക് മുതൽക്കൂട്ടാകും.
നിലവിലെ സി.ടി, എം.ആർ.ഐ സ്‌കാനിംഗിലൂടെ ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിലെ കാൻസർ ബാധ കണ്ടെത്താൻ മാത്രമാണ് സഹായിക്കുക. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ ഒരു സ്‌കാനിംഗിൽ തന്നെ ശരീരത്തിലെവിടെയൊക്കെ കാൻസർ പടർന്നിട്ടുണ്ടെന്ന് കണ്ടെത്താൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |