കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ നഷ്ടപരിഹാരമുൾപ്പെടെയുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. നിലവിലെ നിയമപ്രകാരം വന്യമൃഗങ്ങളുടെ ആക്രമണത്താൽ ജീവൻ നഷ്ടമാവുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും വനാതിർത്തിക്ക് പുറത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും ആക്രമണങ്ങളിൽ പരിക്ക് പറ്റുന്നവർക്ക് ഒരു ലക്ഷം രൂപയും വിളകളുടെ നാശനഷ്ടങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നൽകാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 2018- 21ൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന് നഷ്ടപരിഹാരമായി കേരളത്തിൽ 30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും എം.കെ. രാഘവൻ എം.പി പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം വ്യക്തമാക്കി.
ഈ കാലയളവിൽ ലഭിച്ച 39342 അപേക്ഷകളിൽ 22833 എണ്ണത്തിൽ തീർപ്പുകൽപ്പിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നായിരുന്നു കൂടുതൽ അപേക്ഷകൾ. വിളകളുടെ നഷ്ടപരിഹാരമായി 14.68 കോടി രൂപ കേരളത്തിൽ വിതരണം ചെയ്തതായും വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |