കേരളത്തിലെ മെഡി.കോളേജുകളിൽ രണ്ടാമത്
കോഴിക്കോട്: മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മഴയും വെയിലും
കൊണ്ടുള്ള സഞ്ചാരത്തിന് അറുതിയാവുന്നു. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി, പി.എം.എസ്.എസ്.വെെ ബ്ലോക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ആകാശപാതയുടെ നിർമ്മാണം അവസാനഘട്ടത്തിൽ. ജനുവരി ആദ്യവാരം തുറന്നു കൊടുക്കുംവിധമാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ആകാശപാത പൂർത്തിയാകുന്നതോടെ എം.സി.എച്ചിൽ നിന്ന് രോഗികളെ വെയിലിലും മഴയിലും റോഡിലൂടെ സ്ട്രക്ച്ചറിൽ കൊണ്ടുവരുന്ന അവസ്ഥ ഇല്ലാതാവും. നിലവിൽ ആശുപത്രിയിലെത്തുന്ന രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്കും കൊവിഡ് ആശുപത്രിയിലേക്കും കൊണ്ടുവരുന്നതും റോഡ് മാർഗമാണ്. വെയിലും മഴയും പരിഗണിക്കാതെ സ്ട്രക്ച്ചറിൽ റോഡിലൂടെ ഉന്തിക്കൊണ്ടുവരുന്ന കാഴ്ച ദയനീയമാണ്.
172 മീറ്റർ നീളത്തിലും 13 അടി വീതിയിലുമുള്ള ആകാശപാത 20 തൂണുകളിലാണ് ഉറപ്പിച്ചിരിക്കുന്നത്. ആശുപത്രിയുടെ ഒന്നാംനിലയുടെ വടക്കുഭാഗത്ത് നിന്ന് തുടങ്ങി സൂപ്പർ സ്‌പെഷ്യാലിറ്റിയുടെ തെക്കുഭാഗത്ത് എത്തുന്ന രീതിയിലാണ് പാത നിർമ്മിച്ചിരിക്കുന്നത്. വീൽ ചെയറുകൾക്ക് കടന്നു പോകാൻ പ്രത്യേക സൗകര്യവുമുണ്ട്. സ്റ്റീൽ ചട്ടക്കൂടിൽ പണിത പാതയുടെ നിലം കോൺക്രീറ്റിലാണ് ചെയ്തിരിക്കുന്നത്. മേൽക്കുര നിർമ്മാണം പൂർത്തിയായി. കോൺക്രീറ്റിന് മുകളിൽ ടൈലുകൾ വിരിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ആകാശപാതയേയും പി.എം.എസ്.എസ്.വെെ ബ്ലോക്കിനെയും ബന്ധിപ്പിക്കുന്ന പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്. കേരളത്തിൽ രണ്ടാമത്തെ ആകാശപാതയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂർത്തിയാവുന്നത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമാണ് ആകാശപാതയുള്ളത്.
2.25 കോടി ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് പാത നിർമ്മിക്കുന്നത്. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ഗവ.മെഡിക്കൽ കോളേജ് സംരക്ഷണ സമിതി ഒരു കോടിയിലധികം രൂപയും നൽകി.
മുൻ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണമുൾപ്പെടെ നടന്നത്. എൻ.ഐ.ടിയിലെ വിദഗ്ദ്ധരാണ് രൂപരേഖ തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |