കോഴിക്കോട്: കെ- റെയിൽ ജനകീയ പ്രതിരോധ സമിതി കാട്ടിലപീടികയിൽ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാപട്കർ തിങ്കളാഴ്ച രാവിലെ 9 മണിക്ക് സമര പന്തലിൽ എത്തും. മേധാപട്കർ എത്തുന്നത് സമരത്തിന് ആവേശം പകരുമെന്ന് പ്രതിരോധ സമിതി ചെയർമാൻ ടി.ടി.ഇസ്മായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതി ഉപേക്ഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ആവശ്യം നടപ്പിലാകും വരെ സമരം തുടരും. പാക്കേജ് തങ്ങൾക്ക് സ്വീകാര്യമല്ല. പാക്കേജ് പ്രഖ്യാപത്തിന് ശേഷവും ഇരകളിൽ ഒരാൾ പോലും സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ല. ഇതിൽ സി.പി.എം പ്രവർത്തകരും ഉൾപ്പെടും. രാഷ്ട്രീയ കോലാഹലങ്ങളിൽ തങ്ങൾക്ക് താല്പര്യമില്ല. എന്നാൽ സമരത്തിന് ഏത് രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയും സ്വീകരിക്കും. ഞങ്ങളുടെ സമരം ജനങ്ങൾക്ക് വേണ്ടിയാണ്. കേരളത്തെ നശിപ്പിക്കുന്ന ഈ പദ്ധതി പാടില്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് സമരത്തിന് എതിരാണെന്ന പ്രചാരണം തെറ്റാണ്. പ്രത്യക്ഷ സമര രംഗത്ത് അവരില്ലെങ്കിലും എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവന അക്രമത്തിന് കോപ്പ് കൂട്ടുകയാണോ എന്ന ചോദ്യത്തിന് ആ സാഹചര്യം തള്ളിക്കളയുന്നില്ല. എത്രകാലം സമരം തുടർന്നാലും പിറകോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.മൂസക്കോയ, വൈസ് ചെയർമാൻ മുസ്തഫ ഒലീവ്, മീഡിയാ കോ ഓർഡിനേറ്റർ പി.കെ.സാഹിർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |