കോഴിക്കോട്: സ്ത്രീകൾക്ക് തൊഴിലവസരത്തിന് വഴി തുറക്കാനും കുടുംബത്തിന്റെ സാമ്പത്തികഭദ്രത അതിലൂടെ ഉറപ്പാക്കാനുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച പത്തിലധികം വായ്പകൾ സാദ്ധ്യതകളുടെ പുതുലോകം തീർക്കുന്നു. വനിതാ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഒറ്റയ്ക്കോ, അതല്ലെങ്കിൽ ഗ്രൂപ്പായോ സ്വയംതൊഴിൽ കണ്ടെത്താൻ തുണയ്ക്കുകയാണ് 'മഹിളാശക്തി" വായ്പാപദ്ധതി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വായ്പകൾ അനുവദിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് കോഴിക്കോട് റീജിനൽ ഓഫീസിന്റെയും സി.പി.സി യുടെയും നേതൃത്വത്തിൽ ജില്ലയിലെ വനിതാ സഹകരണ സംഘങ്ങൾക്കായി ഒരുക്കിയ ഏകദിന ശില്പശാല ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ സി.അബ്ദുൽമുജീബ് അദ്ധ്യക്ഷനായിരുന്നു.
കേരള എൻ.സി.ഡി.സി എക്‌സലൻസ് അവാർഡ് നേടിയ ചക്കിട്ടപ്പാറ വനിത സഹകരണ സംഘത്തിന്റെയും സഹകരണ വകുപ്പിന്റെ വനിതാദിന അവാർഡിന് അർഹമായ കാരശ്ശേരി വനിത സഹകരണ സംഘത്തിന്റെയും സാരഥികളെ ചടങ്ങിൽ ആദരിച്ചു. ഡി.ജി.എം: കെ.എം.റീന, അഗ്രികൾച്ചറൽ ഓഫീസർ ജോസ്‌ന ജോസ്, മാനേജർ ടി.കെ.ജീഷ്‌മ, പി.ഡി.സി റിസോഴ്‌സ് പേഴ്‌സൺ സി.കെ. വേണുഗോപാലൻ എന്നിവർ ക്ലാസെടുത്തു. ഡി.ജി.എം: പി.ബാലഗോപാലൻ സ്വാഗതവും മാനേജർ എം.വി.ധർമ്മജൻ നന്ദിയും പറഞ്ഞു.
വായ്പകൾ ഇങ്ങനെ
ഫുഡ് കാറ്ററിംഗ് ബിസിനസ് തുടങ്ങാൻ അന്നപൂർണ (ഒരു ലക്ഷം രൂപ വരെ), ബിസിനസ് വനിത (5 ലക്ഷം വരെ), ബ്യൂട്ടി പാർലർ, തയ്യൽ തുടങ്ങി ചെറുകിട സംരംഭങ്ങൾക്ക് വനിതാമുദ്ര (2 ലക്ഷം വരെ), സർക്കാർ പദ്ധതികളുടെ ഭാഗമായുള്ള ചെറുകിട വനിതാ വികസന സംരംഭങ്ങൾക്ക് ( 50 ശതമാനം വരെ), 45000 രൂപയിൽ താഴെ വാർഷികവരുമാനമുള്ളവർക്ക് 'ഉദ്യോഗിനി" (1 ലക്ഷം രൂപ), ഗ്രാമീണ വനിതകൾക്ക് വനിതാ ശക്തികേന്ദ്ര ( 50,000 രൂപ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |