മാനന്തവാടി: തിരക്കൊഴിയാത്ത ഔദ്യോഗിക ചുമതലകൾക്കിടെ കഥകളി അരങ്ങിൽ ദമയന്തിയായി വയനാട് ജില്ലാ കളക്ടർ എ.ഗീത. വള്ളിയൂർക്കാവ് ഉത്സവ വേദിയിലാണ് നളചരിതം ഒന്നാം ദിവസത്തിൽ ഉദ്യാനത്തിൽ തോഴിമാരുമായി സംവദിക്കുന്ന ദമയന്തിയുടെ വേഷവുമായി കളക്ടറെത്തിയത്.
ദമയന്തിയെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടെയുമാണ് അരങ്ങേറ്റത്തിന്റെ ആശങ്കകളില്ലാതെ ജില്ലാ കളക്ടർ അവതരിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെ സദസ് ദമയന്തിയെയും കൂട്ടരെയും അഭിനന്ദിച്ചു.
കഥകളി ആചാര്യനായ കോട്ടക്കൽ സി.എം.ഉണ്ണികൃഷ്ണന്റെ ശിഷ്യത്വത്തിൽ ജോലിത്തിരക്കുകളിൽ നിന്ന് അധിക സമയം കണ്ടെത്തിയായിരുന്നു പരിശീലനം.
കഥകളി അഭ്യസിച്ചിട്ടുള്ള, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസറായി വിരമിച്ച സുഭദ്ര നായരും മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാരിയും ആലപ്പുഴ സ്വദേശിയുമായ രതി സുധീറും ഒപ്പം ചേർന്നതോടെ കഥകളി സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു. മൂവർ സംഘങ്ങളുമായി സ്ത്രീ പ്രാധാന്യത്തോടെയുള്ള കഥകളിയുടെ അരങ്ങിന് ഇതോടെ വള്ളിയൂർക്കാവിൽ വിളക്ക് തെളിഞ്ഞു. കോട്ടയ്ക്കൽ സി.എം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കോട്ടയ്ക്കൽ ഹരിദാസ്, സുഭദ്രാ നായർ, രതി സുധീർ, രമ്യകൃഷ്ണ എന്നിവരാണ് ജില്ലാ കളക്ടർക്കൊപ്പം അരങ്ങിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |