കോഴിക്കോട്: സർക്കാർ ഉത്തരവ് പ്രകാരം ഇതുവരെ വെടിവെച്ച് കൊന്നത് 231 പന്നികളെ. കോഴിക്കോട് 61 പേർക്ക് പന്നികളെ കൊല്ലാൻ ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും പന്നിശല്യത്തിന് യാതൊരു കുറവുമില്ല. പന്നികൾ നശിപ്പിക്കുന്ന കൃഷിയിടങ്ങളുടെ ഉടമസ്ഥർക്ക് ആശ്വാസവുമില്ല. കൃഷിയിടം നശിപ്പിക്കുന്നത് കൂടാതെ പരിക്കേൽപ്പിക്കുന്നുമുണ്ട്.
കാട്ടുപന്നികൾ മൂലം പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കും പരിക്കിന്റെയും കൃഷിനാശത്തിന്റെയും തോതനുസരിച്ച് ഒരു ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട്. കാട്ടുപന്നികൾ മൂലം പരിക്ക് പറ്റിയതിന് ഇതുവരെ ലഭിച്ച 247 അപേക്ഷകളിൽ ഏകദേശം 15 ലക്ഷത്തോളം നൽകിക്കഴിഞ്ഞു. ബാക്കി തുക നൽകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. വസ്തുവകകൾക്ക് നഷ്ടം സംഭവിച്ചതിന് ലഭിച്ച 5 അപേക്ഷകളിലായി 40980 രൂപയും നൽകി. താമരശേരി, പെരുവണ്ണാമുഴി, കോഴിക്കോട് എന്നീ റേഞ്ചുകളാണ് കോഴിക്കോട് ഡിവിഷനു കീഴിലുള്ളത്. കോടഞ്ചേരി, കൂടരഞ്ഞി, കാരശേരി, കട്ടിപ്പാറ, തിരുവമ്പാടി, ചാത്തമംഗലം, മാവൂർ, മുക്കം, പനങ്ങാട്, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, ചങ്ങേരോത്ത്, വേളം, വില്ല്യാപ്പള്ളി, പുറമേരി, ജാനകിക്കാട്, പശുക്കടവ് എന്നീ പ്രദേശങ്ങൾ കാട്ടുപന്നിശല്യം കൂടുതലായുള്ള മേഖലകളായി കണ്ടെത്തിയിട്ടുണ്ട്.
കാട്ടുപന്നികളെ പിടികൂടി ഇല്ലായ്മ ചെയ്യാൻ കഴിയാതെ വന്നതോടെ ഇവ പെറ്റുപെരുകി നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച സാഹചര്യത്തിലാണ് നാട്ടിലിറങ്ങുന്നവയെ വെടിവെച്ച് കൊല്ലാൻ വനംവകുപ്പ് 2019ൽ അനുമതി നൽകിയത്.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ ഉത്തരവ് നൽകിയതാണ്. ഇതിനായി 61പേർക്ക് തോക്ക് ലൈസൻസ് നൽകിയിട്ടുമുണ്ട്.
എം.രാജീവൻ, ഡി.എഫ്.ഒ, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |