കോഴിക്കോട് : കെ.കെ.രമയ്‌ക്കെതിരെ സി.പി.എം നേതാക്കൾ നടത്തുന്ന കടന്നാക്രമണം മനുഷ്യത്വരഹിതവും രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതുമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തേക്കാൾ നീചമായ പ്രവൃത്തിയാണ് രമയെ അധിക്ഷേപിക്കുന്നതിലൂടെ എം.എം. മണി ഉൾപ്പെടെ നടത്തുന്നത്. മൃഗീയമായ നടപടിക്ക് മുഖ്യമന്ത്രിയും പിന്തുണ നൽകുകയാണ്. മുഖ്യമന്ത്രിയ്ക്ക് രാഷ്ട്രീയ മര്യാദയില്ലെന്ന് നേരത്തെ വ്യക്തമായതാണ്. ടി.പി.ചന്ദ്രശേഖരൻ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോഴും കുലംകുത്തിയെന്ന് വിളിച്ച മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ കേരളം കണ്ടതാണ്.
രമ നിയമസഭയിൽ വന്നതു മുതൽ മുഖ്യമന്ത്രി പരിഭ്രാന്തനാണ്. ടി.പി. കേസിൽ വൻ സ്രാവുകൾ അന്ന് പിടിക്കപ്പെട്ടിരുന്നെങ്കിൽ കേരളത്തിൽ രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുമായിരുന്നില്ല. കേസ് ഒരു ഒരുഘട്ടത്തിലെത്തിയപ്പോൾ അന്വേഷണം മുന്നോട്ടുപോയില്ല. കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിച്ചേനെ. സംസ്ഥാനത്ത് ആക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ പൊലീസിന് കഴിയില്ല. മുഖ്യമന്ത്രി തന്റെ അണികളോട് ആയുധമെടുക്കരുതെന്ന് പറഞ്ഞാൽ മാത്രമേ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ എന്നന്നേക്കുമായി അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |