കോഴിക്കോട്: മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയതോടെ വിദ്യാർത്ഥികൾ ഹെെക്കോടതിയിലേക്ക്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളും അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഹോസ്റ്റൽ സമയം എടുത്തുമാറ്റണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ ഹെെക്കോടതിയിലെത്തിയത്. അഡ്വ.ഹരീഷ് വാസുദേവനാണ് വിദ്യാർത്ഥികൾക്കായി കേസ് വാദിക്കുന്നത്. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിഷയത്തിൽ ഇന്നലെ നടത്തിയ പി.ടി.എ ചർച്ചയും പരാജപ്പെട്ടിരുന്നു. യോഗത്തിൽ വിദ്യാർത്ഥികളുടെ പ്രശ്നം പഠിക്കാൻ പ്രിൻസിപ്പൽഡോ. ഇ.വി. ഗോപി ചെയർമാനായ 10 അംഗ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു.നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 9.30ന് ഹോസ്റ്റലിൽ കയറണമെന്നാണ് നിബന്ധന. നിബന്ധന എടുത്തുമാറ്റണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പത്തിന് ഹോസ്റ്റൽ അടയ്ക്കുമെന്ന ചട്ടം നിർബന്ധമാക്കിയതായി വിദ്യാർത്ഥികളെ വാട്സാപ്പിലൂടെ അറിയിച്ചത്. തുടർന്ന് രാത്രി പത്തുമണിയോടെ 50 ഓളം എം.ബി.ബി.എസ് വിദ്യാർത്ഥികൾ റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രാക്ടിക്കൽ ക്ലാസ് ഉൾപ്പെടെ കഴിഞ്ഞെത്തിയവർക്ക് ഹോസ്റ്റൽ അടച്ചതോടെ പുറത്തുനിൽക്കേണ്ടി വന്നതായാണ് ആരോപണം. വിദ്യാർത്ഥികൾക്ക് 9.30 ന് ഹോസ്റ്റലിൽ കയറണമെന്നാണ് നിബന്ധനയെങ്കിലും ആൺകുട്ടികളുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നും ഇത് വിവേചനമാണെന്നുമാണ് വിദ്യാർത്ഥിനികൾ പറയുന്നത്.കഴിഞ്ഞ ദിവസം ഒന്നാംവർഷ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയതോടെയാണ് നിയമം കർശനമാക്കിയത്. ഹോസ്റ്റലുകൾ പത്ത് മണിക്ക് അടയ്ക്കണമെന്നത് സർക്കാർ ഉത്തരവാണെന്നും ഇതു നടപ്പിലാക്കുകയാണ് ചെയ്തതെന്നുമാണ് അധികൃതരുടെ വിശദീകരണം.
എന്തിനീ വിവേചനം
ആൺകുട്ടികൾക്ക് ഹോസ്റ്റലുകളിൽ എപ്പോൾ വേണമെങ്കിലും കയറാൻ സാധിക്കുന്നിടത്ത് എന്തിനാണ് പെൺകുട്ടികൾക്ക് മാത്രം വേറെ ചട്ടങ്ങളെന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 9.30ന് ഹോസ്റ്റലിൽ കയറണമെന്നാണ് നിബന്ധന. ഇവിടെ മര്യാദയ്ക്ക് സെക്യൂരിറ്റി പോലുമില്ലെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. ഒൻപതരയ്ക്ക് ശേഷം പുറത്ത് പോവരുതെന്ന നിയമം ആദ്യമേ ഉണ്ടായിരുന്നുവെങ്കിലും മുമ്പൊക്കെ രജിസ്റ്ററിൽ കാരണമെഴുതി പുറത്തുപോവാൻ പറ്റുമായിരുന്നു. എന്നാൽ ഇപ്പോൾ അതും സാധിക്കാത്ത അവസ്ഥയാണ്. അത്യാവശ്യത്തിന് എഴുതിവെച്ച് പുറത്തുപോയാലും തിരിച്ചെത്തിയാൽ ഹോസ്റ്റൽ തുറക്കില്ല. പുറത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇനി തുറന്ന് തന്നാലും വാർഡന്റെയും സെക്യൂരിറ്റിയുടെയും ചീത്ത കേൾക്കണം. പരീക്ഷാസമയങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോളജിലെ വനിതാ ഹോസ്റ്റൽ, ലൈബ്രറി എന്നിവിടങ്ങളിലെ സമയക്രമവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾ വനിതാകമ്മിഷനു നൽകിയ പരാതി ഗൗരവമായി പരിഗണിക്കുമെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.
''ചർച്ച കൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടാകാൻ പോകുന്നില്ല. റൂൾ മാറ്റാൻ പറ്റില്ലെന്നാണ് പ്രിൻസിപ്പൽ അടക്കമുള്ളവർ പറയുന്നത്. കഴിഞ്ഞ വർഷവും ഹോസ്റ്റൽ സമയവുമായി ബന്ധപ്പെട്ട് പി.ടി.എയുമായി ചർച്ച ഉണ്ടായിരുന്നു. അവർ ഇതിന് ഒരിക്കലും സപ്പോർട്ട് അല്ല. സമയം എങ്ങനെയും കുറയ്ക്കണമെന്ന നിലപാടാണ് പി.ടി.എയ്ക്കുള്ളത്. പ്രിൻസിപ്പലും സമയം മാറ്റാൻ സാധിക്കില്ലെന്ന കർശന നിലപാടിലാണ്. ഹോസ്റ്റൽ സമയം എടുത്ത് മാറ്റണമെന്ന ഞങ്ങളുടെ നിലപാടിൽ ഉറച്ചുതന്നെയാണ്. സമരം ശക്തമാക്കാൻ തന്നെയാണ് തീരുമാനം'' ഫിയോണ
ഹോസ്റ്റൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |