കോഴിക്കോട്: കെട്ടിട നമ്പർ തട്ടിപ്പിന്റെ ചൂടാറും മുമ്പേ ഫണ്ട് തട്ടിപ്പിൽ കുടുങ്ങി കോഴിക്കോട് കോർപ്പറേഷൻ. കോർപ്പറേഷൻ ഫണ്ട് ബാങ്ക് മാനേജർ തട്ടിയതിന്റെ വ്യാപ്തി ഓരോ ദിവസവും ഏറി വരികയാണ്. 98 ലക്ഷത്തിൽ തുടങ്ങിയ തട്ടിപ്പ് 15 കോടിയിൽ എത്തിനിൽക്കുകയാണ്. ഇക്കാര്യം മേയർ സമ്മതിച്ചതോടെ പകൽ കൊള്ളയുടെ വ്യാപ്തി ഇവിടൊന്നും നിൽക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
അതിനിടെ 24 മണിക്കൂറിനകം കോർപ്പറേഷൻ ഫണ്ട് തിരികെ കിട്ടിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ബ്രാഞ്ചും കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. തട്ടിപ്പ് നടന്ന ബാങ്കിലേക്ക് എൽ.ഡി.എഫ് നടത്തിയ ബഹുജന മാർച്ച് താക്കീതു കൂടിയായി. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. കേസിൽ ആരോപണ വിധേയനായ പഞ്ചാബ് നാഷണൽ ബാങ്ക് ലിങ്ക് റോഡ് മുൻ മാനേജർ റിജിൽ ഒളിവിലാണ്.
അക്കൗണ്ടിൽ നിന്ന് പഞ്ചാബ് നാഷണൽ ബാങ്ക് 15246075 രൂപ തിരിമറി നടത്തിയതായി മേയർ ഡോ.ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോർപ്പറേഷന്റെ പി.എൻ.ബി ലിങ്ക് റോഡ് ശാഖയിൽ കോർപ്പറേഷന് 13 അക്കൗണ്ടുകളാണുള്ളത്. ഇതിൽ ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായത്. ഖര മാലിന്യസംസ്ക്കരണം, എം. പി- എം.എൽ.എ ഫണ്ട്, അമൃത് ഓഫീസ് ആധുനിക വത്കരണം, ഹെഡ് അക്കൗണ്ട് എന്നിവയിൽ നിന്നായി 1.89 കോടിയും ഓൺലെെൻ പേയ്മെന്റുകളിൽ നിന്നായി 2.53 കോടിയും, കുടുംബശ്രീയുടെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 10.81 കോടിയുമാണ് നഷ്ടമായത്. മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല് ബാങ്ക് ഉറപ്പ് നൽകിയതായും മേയർ പറയുന്നു. അതേസമയം കോർപ്പറേഷൻ ഫണ്ട് തട്ടിയത് വിവാദമായതോടെ തട്ടിയെടുത്തതിൽ 2.53 കോടി രൂപ ബാങ്ക് കോർപ്പറേഷന് തിരികെ നൽകിയിട്ടുണ്ട്. ബാങ്കിന്റെ പ്രാഥമികാന്വേഷണത്തിന്റെയും കോർപ്പറേഷന്റെ പരാതിയുടേയും അടിസ്ഥാനത്തിലാണ് തുക നൽകാൻ ബാങ്ക് തയ്യാറായിരിക്കുന്നത്.
@ പണം ചെലവാക്കിയത്
ഓൺലെെൻ ഗെയിമിന്
പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് ബാങ്ക് മാനേജർ റിജിൽ തിരിമറി നടത്തിയ തുക മുഖ്യമായും ഉപയോഗിച്ചത് ഓൺലൈൻ ഗെയ്മിനായി. എട്ട് കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഓഹരി മാർക്കറ്റിന് വേണ്ടിയും പണം ചെലവഴിച്ചു. കാര്യമായ സാമ്പത്തിക ശേഷിയില്ലാത്ത റിജിൽ ഇത്രയും തുക എന്തിനാണ് ഉപയോഗിച്ചതെന്ന അന്വേഷണത്തിലാണ് ഇക്കാര്യം പൊലീസിന് വ്യക്തമായത്. കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് ആദ്യം റിജിൽ തുക മാറ്റിയത് ഇതേ ബാങ്കിലെ റിജിലിന്റെ പിതാവിന്റെ അക്കൗണ്ടിലേക്കായിരുന്നു. 20 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ ചെറിയ തുകകളായാണ് പണം മാറ്റിയത്. പിന്നീട് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. അവിടെ നിന്നാണ് ഓഹരി മാർക്കറ്റിലും ഓൺലൈൻ ഗെയ്മിനും പണം ചെലവാക്കിയത്. ഇതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പണം മാറ്റുമ്പോൾ തുക വന്ന വഴി കൂടി വെളിപ്പെടുത്തണമെന്നാണ്. എന്നാൽ സീനിയർ മാനേജർക്ക് മാത്രം ചെയ്യാൻ കഴിയുന്ന അധികാരം ഉപയോഗിച്ച് ആ കോളം ഒഴിച്ചിടുകയായിരുന്നു.
'ബാങ്ക് സ്റ്റേറ്റുമെന്റുകളിൽ ഉൾപ്പെടെ കൃത്രിമം നടത്തിയിട്ടുണ്ട്. കോർപ്പറേഷന് നൽകിയ സ്റ്റേറ്റ്‌മെന്റ് ഒന്നും ബാങ്കിലുള്ലത് മറ്റൊന്നുമാണ്. തട്ടിപ്പ് കണ്ടുപിടിച്ചത് കോർപ്പറേഷൻ തന്നെയാണ്.
പണം പിൻവലിക്കുമ്പോഴുള്ള സന്ദേശം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ മാനേജർ ജോലിയിലുണ്ടായിരുന്ന 2019 മുതലുള്ള മുഴുവൻ ഇടപാടുകളും പരിശോധിക്കും. ഇതിന് പിന്നിൽ ഒരാൾ മാത്രമാണോ എന്ന് പറയാനാകില്ല. വിശദമായ അന്വേഷണം ആവശ്യപ്പെടും'
മേയർ ഡോ. ബീന ഫിലിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |