കടകളിൽ കുട്ടിക്കൂട്ടം; ഡിജിറ്റൽ കൗതുകമുണർത്തി സ്കൂൾ വിപണി
മലപ്പുറം: സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ ഡിജിറ്റൽ പെൻസിൽ ബോക്സ് മുതൽ പ്രിന്റഡ് ബാഗുകളിൽ വരെ കൗതുകമുണർത്തി ജില്ലയിൽ സ്കൂൾ വിപണി സജീവം. വേനൽച്ചൂട് കുറഞ്ഞതിനാൽ കടകളിലെത്തുന്നവരുടെ എണ്ണം കൂടി. ബാഗ്, കുട, പുസ്തകം, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, നെയിം സ്ലിപ്പ് തുടങ്ങിയവയെല്ലാം കാലാനുസൃതമായ മാറ്റങ്ങളോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. മിക്കി മൗസ്, സ്പൈഡർമാൻ, ബാർബി ഡോൾ, യൂണികോൺ, ബെൻടെൻ, ബി.ടി.എസ് തുടങ്ങിയ കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളെല്ലാം ബാഗുകളിലും കുടകളിലും ടിഫിൻ ബോക്സുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടുതലായും 300 രൂപ മുതലാണ് ബാഗുകളുടെ വില ആരംഭിക്കുന്നത്. പ്രിന്റഡ് ബാഗുകൾക്ക് വില 700 മുതലാണ് ആരംഭിക്കുന്നത്. പെൻസിൽ ബോക്സിന്റെ മുന്നിലുള്ള ഡിസ്പ്ലേ സ്ക്രീനിൽ എഴുതുകയും വരയ്ക്കുകയും ചെയ്യാമെന്നതാണ് പ്രത്യേകത. എഴുതുന്നത് ഡിലീറ്റ് ചെയ്യാനുള്ള ബട്ടണുമുണ്ട്. 240 മുതലാണ് ഇവയുടെ വില. 60 രൂപമുതലുള്ള പെൻസിൽ ബോക്സുകളും ലഭ്യമാണ്. നെയിംസ്ലിപ്പുകളിലും കാർട്ടൂൺ കഥാപാത്രങ്ങളാണ് കൂടുതലും.കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും ഉള്ളവയുമുമണ്ട്. വിവിധ വർണങ്ങളിലുള്ള ചൈനീസ് കുടകളും ചെറിയ കാലൻ കുടകളും കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്ത കുടകളും വിപണിയിലുണ്ട്. ബ്രാൻഡഡ് കുടകൾക്കാണ് ആവശ്യക്കാരേറെ എത്തുന്നത്. നോട്ട്ബുക്ക് വിപണിയും ഓഫറുകളുമായി സജീവം. ചെറിയ നോട്ട്ബുക്കുകൾക്ക് 25 മുതലും 200 പേജുള്ള വലിയ നോട്ട്ബുക്കുകൾക്ക് 40 രൂപ മുതലുമാണ് വില.
പ്രകൃതി സൗഹൃദം
- സഹകരണ സംഘങ്ങളുടെ സഹായത്തോടെ 20 ഇടങ്ങളിലും ജില്ലയിലെ 12 ത്രിവേണി ഔട്ട്ലെറ്റുകളിലും സ്റ്റുഡന്റ്സ് മാർക്കറ്റുകൾ സജ്ജമാണ്.
- പ്രകൃതി സൗഹൃദ നോക്ക്ബുക്കുകളുംം ത്രിവേണി വിപണിയിലുണ്ട്.
- പാഴ്കടലാസുകളും മറ്റും റീസൈക്കിളിംഗ് നടത്തിയാണ് കടലാസുകൾ തയ്യറായിട്ടുള്ളത്.
- കുട്ടികൾക്കായുള്ള മഴക്കോട്ടുകളും വിപണിയിൽ ലഭ്യമാണ്.
- സ്കൂൾ തുറക്കാനായതോടെ വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഓൺലൈനായി പഠനോപകരണങ്ങൾ വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കനത്ത വെയിലും ഇടയ്ക്ക് ലഭിച്ച മഴയും കാരണം പുറത്തിറങ്ങാൻ മടിയായതിനാൽ പലരും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുകയാണ്. കെ.സജീർ, കച്ചവടക്കാരൻ
300 രൂപ മുതലാണ് സ്കൂൾ ബാഗുകളുടെ വില ആരംഭിക്കുന്നത്.