മലപ്പുറം : സന്തോഷ് ട്രോഫി ചാമ്പ്യൻഷിന്റെ മുഖ്യവേദിയായ മഞ്ചേരി പയ്യനാട് ഫുട്‌ബാൾ സ്റ്റേഡിയത്തിലെ നവീകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഗ്രൗണ്ടിലെ പുൽത്തകിടിയൊരുക്കുന്ന പ്രവൃത്തിയാണ് തുടരുന്നത്. കളിക്കാർക്കും റഫറിമാർക്കും മറ്റു ഒഫീഷ്യലുകൾക്കുമുള്ള റൂമുകളുടെ പെയിന്റിംഗ്, വി.ഐ.പി. പവലിയനിൽ അധിക ഗ്യാലറി സ്ഥാപിച്ച് കസേരയിടുന്നതടക്കമുള്ള പ്രവൃത്തികൾ ഇതിനകം പൂർത്തിയായി. നേരത്തെ ഉണ്ടായിരുന്ന പവലിയന്റെ സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത് ഉയരം കൂട്ടിയാണ് വി.ഐ.പി. പവലിയൻ ഒരുക്കിയത്. ഇവിടെ 1000 കസേരകൾ സ്ഥാപിക്കാനാവും. ഗ്രൗണ്ട് സുരക്ഷയ്ക്കുള്ള ഫെൻസിംഗിന്റെ അറ്റകുറ്റപണികൾ,ഇലക്ട്രിക്കൽ ജോലികൾ,ഗ്യാലറി പെയിന്റിംഗ് തുടങ്ങിയവയാണ് ഇനി പൂർത്തിയാകാനുള്ളത്. കോട്ടപ്പടി സ്റ്റേഡിയത്തിലെ ഫെൻസിംഗ് പിന്നിലേക്ക് മാറ്റുന്നതോടെ പയ്യനാട് സ്റ്റേഡിയത്തിലെ ഫെൻസിംഗിന്റെ ജോലിയും പൂർത്തിയാകും. നിലവിലുള്ള ഫ്ലഡ് ലൈറ്റുകൾക്ക് പുറമെ 80 ലക്ഷം രൂപ ചെലവഴിച്ച് 2000 ലക്‌സാക്കി വർദ്ധിപ്പിക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്. നാല് ടവറുകളിലായി 84ഓളം ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പയ്യനാട് 35ാമത് ഫെഡറേഷൻ കപ്പ് താത്കാലിക ഫ്‌ളഡ്‌ലൈറ്റിലായിരുന്നു നടന്നത്. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എ മത്സരങ്ങളും സെമി,ഫൈനൽ മത്സരങ്ങളുമായിരിക്കും പയ്യനാട് നടക്കുക. സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സൗകര്യമുള്ളതിനാൽ മത്സരങ്ങൾ ഫ്ലഡ്ലൈറ്റിൽ നടത്തുന്ന കാര്യവും അഖിലേന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |