മലപ്പുറം: പ്രകൃതി ദുരന്തങ്ങളിൽ ഇരയായ 225 ആദിവാസി കുടുംബങ്ങൾക്കുള്ള വീട് നിർമ്മാണത്തിനുള്ള അവസാന ഗഡുവായ രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് വീട് നിർമ്മാണം ഏഴ് മാസമായി നിലച്ചത് സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. ഐ.ടി.ഡി.പി ഓഫീസുകൾ മുഖാന്തരം തുക തഹസിൽദാർമാർക്ക് കൈമാറും. ഒരാഴ്ചയ്ക്കുള്ളിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും. ആറു ലക്ഷം രൂപയാണ് ഒരു വീട് നിർമ്മിക്കുന്നതിന് നൽകുന്നത്. നാലു ലക്ഷം ദുരന്ത നിവാരണ വകുപ്പും രണ്ടു ലക്ഷം എസ്.ടി വകുപ്പും. ഇതിൽ എസ്.ടി വകുപ്പിന്റെ ധനസഹായമാണ് വൈകിയത്. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ടി വകുപ്പ് കഴിഞ്ഞ ജൂലായിൽ ധനകാര്യവകുപ്പിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്രളയത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വീട് നശിച്ചവരാണിവർ.
ഈമാസം പൂർത്തിയാവും
നിലവിൽ വീടുകളുടെ തട്ടുവരെ വാർത്തിട്ടുണ്ട്. ഒരു കൊല്ലം മുമ്പാണ് പണി തുടങ്ങിയത്. 580 ചതുരശ്ര അടിയുള്ള വീടുകളാണ് നിർമ്മിക്കുന്നത്. സിമന്റ് പൂശൽ, പ്ലമ്പിംഗ്, ടൈൽ പതിക്കൽ, പെയിന്റിംഗ് തുടങ്ങിയവ പൂർത്തിയാക്കാനാണ് രണ്ടു ലക്ഷം രൂപ. വ്യവസായവകുപ്പിന് കീഴിലെ സ്‌കിൽ ഡെവലപ്പ്‌മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റികളാണ് വീട് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണഭോക്താക്കൾക്കുള്ള ഫണ്ട് ഐ.ടി.ഡി.പി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. മറ്റ് ജില്ലകളിലേത് ഉടൻ കൈമാറും. ഓരോ വീടുകളുടെയും നിർമ്മാണ പുരോഗതി വിലയിരുത്തിയാവും തുക അനുവദിക്കുക. ആവശ്യത്തിന് ഫണ്ട് ലഭിച്ചിട്ടുണ്ട്.
- എസ്.ടി വകുപ്പ് അധികൃതർ
ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ കവളപ്പാറ ദുരന്തബാധിതരായ ആദിവാസികളുടെ വീടുകളുടെ നിർമ്മാണം മാർച്ചിനുള്ളിൽ പൂർത്തിയാക്കും.
- പി.പി. സുഗതൻ, കവളപ്പാറയിൽ വീട് നിർമ്മാണമേറ്റെടുത്ത സൊസൈറ്റി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |