തിരൂരങ്ങാടി : രണ്ടുകൊല്ലത്തിന് ശേഷം കൊവിഡ് ആശങ്കയുടെ കാർമേഘങ്ങളൊഴിഞ്ഞ തെളിഞ്ഞ അന്തരീക്ഷത്തിൽ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേൽക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ. റംസാൻ ഒന്നുമുതൽ തന്നെ പള്ളികൾ തറാവീഹ് നിസ്‌ക്കാരങ്ങളാലും പ്രാർത്ഥനകളാലും സജീവമായി. ഇനിയുള്ള രാപ്പകളുകൾ പ്രാർത്ഥനാഭരിതമാവും .
നോമ്പ് തുറയ്ക്കുള്ള വിദേശ ഇനം ഈത്തപ്പഴങ്ങൾ , കാരക്ക ,വിവിധ ഇനം എണ്ണ പലഹാരങ്ങൾ , പഴ വർഗ്ഗങ്ങൾ എന്നിവ വിപണിയിൽ സജീവമായിട്ടുണ്ട്. നിയന്ത്രണങ്ങളുടെ കടുപ്പം കുറഞ്ഞതോടെ ഇത്തവണ സമൂഹ നോമ്പുതുറകൾ വിപുലമാക്കാനുള്ള ചർച്ചയിലാണ് വിവിധ സംഘടനകൾ. കഴിഞ്ഞ രണ്ടുതവണയും സാമൂഹിക കൂടിച്ചേരലുകൾക്കുള്ള നിയന്ത്രണം ഇഫ്താറുകളെ കാര്യമായി ബാധിച്ചിരുന്നു. ജാതിമതഭേദമന്യേയുള്ള സൗഹൃദസംഗമങ്ങൾക്ക് ഇത്തവണ നോമ്പുതുറകൾ വേദിയാവും. പള്ളികളിലെ തറാവീഹ് നമസ്‌ക്കാരം, രാത്രി പത്തിന് ശേഷമുള്ള മതപ്രഭാഷണങ്ങൾ എന്നിവ പള്ളികളിലും മദ്രസകളിലുമായി നടത്തും. കഴിഞ്ഞ രണ്ടുതവണയും ഓൺലൈൻ പ്രഭാഷണങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രഭാഷണങ്ങളുടെ പരസ്യപ്രചാരണങ്ങൾ തുടങ്ങിയിട്ടുണ്ട്. നോമ്പുതുറയ്ക്ക് ശേഷം കഴിക്കാൻ ഉപ്പിലിട്ട വിഭവങ്ങളും സർവത്തുകളുമായി വഴിയോരക്കച്ചവടക്കാരും തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞ രണ്ടുവർഷം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ആരാധനാലയങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിസ്കരിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിലും ഇവർ തമ്മിൽ പാലിക്കേണ്ട അകലത്തിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. നിയന്ത്രണങ്ങളൊഴിഞ്ഞതിന്റെ ആഹ്ളാദം വിപണിയിലും പ്രകടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |