മലപ്പുറം: മായമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾ ന്യായ വിലയ്ക്ക് വീടുകളിലേക്ക് എത്തിക്കാൻ കുടുംബശ്രീ ഹോംഷോപ്പുകൾ ജില്ലയിൽ വിപുലീകരിക്കുന്നു. കൊണ്ടോട്ടിയിലും അരീക്കോട്ടും ഹോംഷോപ്പുകൾ തുടങ്ങിയ കുടുംബശ്രീ ജില്ലാമിഷൻ അടുത്ത മാസം പെരിന്തൽമണ്ണയിലും സംരംഭം തുടങ്ങും. അടുത്ത ഘട്ടത്തിൽ നിലമ്പൂർ, മങ്കട, വണ്ടൂർ തുടങ്ങി ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. സി.ഡി.എസുകൾ, അയൽക്കൂട്ടങ്ങൾ എന്നിവയുടെ പങ്കാളിത്തത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പരിധികളിൽ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുന്നതാണ് ഹോംഷോപ്പ് പദ്ധതി. 40 ഓളം ഇനങ്ങൾ ഇതിൽ ഉൾപ്പെടും. സി.ഡി.എസുകളിലെയും അയൽക്കൂട്ടങ്ങളിലെയും രണ്ടു വീതം വനിതകൾക്ക് 200 വീടുകൾ വീതം നൽകി ഭക്ഷ്യോത്പന്നങ്ങളും ശുചീകരണ ഉത്പന്നങ്ങളും ന്യായ വിലയിൽ ലഭ്യമാക്കുകയാണ് കുടുംബശ്രീ. 10 ലക്ഷം രൂപയാണ് ജില്ലയിൽ പദ്ധതി നടത്തിപ്പിനായി നീക്കിവച്ചിരിക്കുന്നത്.
ഹോം ഷോപ്പ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ' നല്ലതു വാങ്ങുക നന്മ ചെയ്യുക' എന്ന മുദ്രാവാക്യത്തോടെ സ്വാശ്രയ ഉത്പന്നങ്ങളുടെ ഉപഭോഗം ശീലമാക്കണമെന്ന് അയൽക്കൂട്ടം തലം വരെ പ്രചാരണം നടത്തും. ആദ്യഘട്ടത്തിൽ ഓരോ വാർഡിലും ചുരുങ്ങിയത് നാല് ഹോം ഷോപ്പുകളെങ്കിലും സ്ഥാപിക്കും. നാൽപ്പതിലേറെ ഉത്പാദന യൂണിറ്റുകൾ നിലവിൽ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. അൻപതോളം ഉത്പന്നങ്ങൾ തുടക്കത്തിൽ തന്നെ വീടുകളിൽ എത്തിക്കാൻ സാധിച്ചതായും കുടുംബശ്രീ അധികൃതർ വ്യക്തമാക്കി. ആറുമാസക്കാലം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹോം ഷോപ്പ് ഉടമകൾക്ക് ഇരുചക്രവാഹനം വാങ്ങുന്നതിന് 80,000 രൂപ പലിശ രഹിത വായ്പയും അനുവദിക്കും. 50,000 രൂപ വരെ സംരംഭകത്വ വായ്പയായും നൽകും. രണ്ട് വർഷത്തിനകം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളിലും ഹോം ഷോപ്പുകൾ തുടങ്ങാനാണ് തീരുമാനം.
സ്ഥിരംവിപണിയും വരുമാനവും
കഴിഞ്ഞ മാർച്ച് 19ന് കൊണ്ടോട്ടിയിലും അരീക്കോട് മാർച്ച് 22നുമാണ് ഹോം ഷോപ്പുകൾ തുടങ്ങിയത്. കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള പ്രാദേശിക യൂണിറ്റുകൾ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് സ്ഥിരംവിപണി കണ്ടെത്തുകയും വനിതകൾക്ക് സ്ഥിരവരുമാനവും ഉറപ്പാക്കുന്നതാണ് പദ്ധതി. സി.ഡി.എസ് ലെവൽ കോ ഓർഡിനേറ്റർമാർ, വാർഡ് തല ഫെസിലിറ്റേറ്റർമാർ, ഹോം ഷോപ്പ് ഉടമകൾ എന്നിങ്ങനെ ഓരോ പഞ്ചായത്തിലും നൂറിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി നിർവഹണം.
ഉത്പാദന കേന്ദ്രത്തിൽ നിന്ന് നേരിട്ട് വാങ്ങി വിൽപ്പന നടത്തുന്നതിനാൽ ഗുണഭോക്താക്കൾക്ക് 20 ശതമാനം വിലക്കുറവിൽ നൽകാൻ കഴിയുന്നുണ്ട്. വിതരണക്കാരായ വനിതകൾക്ക് ലാഭത്തിന് അനുസരിച്ച് പ്രതിഫലവും നൽകും. ഭക്ഷ്യോത്പന്നങ്ങൾ ന്യായ വിലയിൽ വീട്ടിലെത്തിക്കുന്ന പദ്ധതിയായതിനാൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.- ജാഫർ കെ. കക്കൂത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |