മലപ്പുറം: കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയൊരുക്കി മിറാക്കിൾ ഗാർഡൻ. സമഗ്ര മാസ്റ്റർ പ്ലാനിലുൾപ്പെടുത്തി നിർമ്മിച്ച കോട്ടക്കുന്ന് മിറാക്കിൾ ഗാർഡൻ ആരെയും ആകർഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. കോട്ടയുടെ രീതിയിലാണ് പൂന്തോട്ടത്തിന്റെ കവാടം തയ്യാറാക്കിയിട്ടുള്ളത്. ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കുന്നതോടെ കാഴ്ചകളുടെ വലിയ ലോകമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ചെടികൾ കൊണ്ട് അലങ്കരിച്ച നടപ്പാതകൾ മനോഹരമാണ്. ഏത് കാലത്തും ഇവിടെ പൂവിടും എന്നതാണ് ചെടികളുടെ പ്രത്യേകത. ജമന്തി, പോയിൻസെറ്റി, മോണിംഗ് ഗ്ലോറി തുടങ്ങി മനോഹരമായ നിരവധി ചെടികൾ പൂന്തോട്ടത്തിലുണ്ട്. പൂമ്പാറ്റകളെയും ചെറുകിളികളെയും ആകർഷിക്കുന്ന ചെടികളാണ് കൂടുതലുമുള്ളതെന്ന് പൂന്തോട്ടത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
ഒറിജിനലിനെ വെല്ലുന്ന ഒട്ടകവും മരുഭൂമിയും പൂന്തോട്ടത്തിന്റെ പ്രത്യേകതയാണ്. വളർന്ന് നിൽക്കുന്ന ഈന്തപ്പന മരങ്ങൾക്കരികെ നിന്നും മരുഭൂമിയിലെ കൂടാരത്തിനകത്തിരുന്നും നമുക്ക് ഫേട്ടോയെടുക്കാം. മരുഭൂമിയുടെ മാതൃക കൂടാതെ ഫേട്ടോയെടുക്കാനായി പ്രത്യേകം സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ കുടിലിന്റെ മാതൃകയും ത്രീഡി ചിത്രവും നമുക്കിവിടെ കാണാം. 1970 കളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഗ്രാമവും ഒരുക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം ഇവയുടെ നിർമാണം പൂർത്തിയാവും. പഴയ കാല ചായക്കട, പോസ്റ്റോഫീസ്, ചന്ത എന്നിവയാണ് തയ്യാറാകുന്നത്. കുറുപ്പ് സിനിമയുടെ ആർട് ഡയറക്ടർ മനോജ് അറക്കൽ, ആർടിസ്റ്റ് സലീം, നിസാം പരപ്പനങ്ങാടി, മുഹമ്മദ് ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണത്തിന് പിന്നണിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |