മലപ്പുറം: കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര് നിശ്ചയിക്കുന്ന കല്ലിടൽ പ്രവൃത്തി ജില്ലയിൽ ഉടൻ തുടങ്ങും. പാതയുടെ അലൈൻമെന്റും ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വ്യക്തമായ വിവരങ്ങളും ഇതോടെ അറിയാനാവും. കോഴിക്കോട് ജില്ലയിൽ കല്ലിടൽ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ഹൈവേയുമായി ബന്ധപ്പെട്ട് 800ൽ അധികം പരാതികൾ ഇതിനകം കോഴിച്ചെനയിലെ ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ത്രീഎ വിജ്ഞാപനം പുറപ്പെടുവിപ്പിച്ച് മൂന്നാഴ്ചക്കകം പരാതി നൽകാനുള്ള അവസരം നാളെ അവസാനിക്കും. പരാതികളിൽ ജൂലായ് 4 മുതൽ 7 വരെ മഞ്ചേരിയിൽ ഹിയറിംഗ് നടക്കും. ദേശീയ പാത വികസനത്തിന് ഭൂമിയേറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാരം തന്നെയാവും ഗ്രീൻഫീൽഡ് ഹൈവേയുടെ കാര്യത്തിലും ലഭ്യമാവുക. ഏറ്റെടുക്കുന്ന ഭൂമിയ്ക്കുള്ള നഷ്ടപരിഹാരത്തിൽ 25 ശതമാനം സംസ്ഥാന സർക്കാരും ബാക്കി തുക ദേശീയപാത അതോറിറ്റിയുമാണ് വഹിക്കുന്നത്. നഷ്ടപരിഹാരം നൽകിയ ശേഷമാവും ഭൂമിയേറ്റെടുക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അവസാനിക്കുന്ന പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ ദൂരം കടന്നപോകുന്നത് ജില്ലയിലെ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിലെ 15 വില്ലേജിലൂടെയാണ്. പദ്ധതിയ്ക്കായി ആകെ 547.41 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 236 ഹെക്ടർ പ്രദേശമാണ് മലപ്പുറം ജില്ലയിൽ നിന്ന് ഏറ്റെടുക്കേണ്ടത്.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തതോടെ നിലവിലെ എറണാകുളം-സേലം, പനവേൽ -കന്യാകുമാരി ദേശീയപാതകളെ ബന്ധിപ്പിച്ചാണ് പുതിയ ഗ്രീൻഫീൽഡ് പാത നിർമ്മിക്കുന്നത്. 45 മീറ്ററിൽ നിർമ്മിക്കുന്ന പുതിയ ആറുവരി പാത ജില്ലയിലെ അവികസിത മേഖലകളിലൂടെയാണ് കടന്നപോകുക. നിർദിഷ്ട പാതയിൽ രണ്ട് റെയിൽവേ മേൽപ്പാലങ്ങളും നിലവിലെ റോഡിനെ ബന്ധിപ്പിച്ചുകൊണ്ട് അടിപാതകളും മേൽപാതകളും ഇരുവശത്തുമായി സർവീസ് റോഡുകളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |