മലപ്പുറം: മഴ ശക്തിയാർജ്ജിച്ചതിന് പിന്നാലെ എലിപ്പനി രോഗബാധിതരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നത് ആശങ്ക പടർത്തുന്നു. രണ്ടാഴ്ചയ്ക്കിടെ എട്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവുമുണ്ടായി. ഇക്കാലയളവിൽ 17 പേരെയാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാറില്ല. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. ഈ മാസം എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശക്തമായ മഴയിൽ മാലിന്യങ്ങളടക്കം ഒലിച്ചിറങ്ങിയുണ്ടായ വെള്ളക്കെട്ടുകളും എലികളുടെ വലിയ സാന്നിദ്ധ്യവും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്. ജില്ലയിലെ മിക്ക തദ്ദേശസ്ഥാപനങ്ങളിലും ശരിയായ വിധത്തിൽ മാലിന്യ ഓടകളുടെയടക്കം ശുചീകരണം നടന്നിട്ടില്ല. മഴയിൽ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെയാണ് ഡ്രൈനേജുകളിൽ അടിഞ്ഞു മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തത്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും മൺസൂൺകാല പൂർവ്വ ശുചീകരണം നടപ്പാക്കാത്ത ഇടങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്.
എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രോഗപ്രതിരോധ നടപടികളും ബോധവത്ക്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. തൃക്കലങ്ങോട്, ആലിപ്പറമ്പ്, പാണ്ടിക്കാട്, പെരുമണ്ണ ക്ലാരി, തൃപ്പനച്ചി, കുറ്റിപ്പുറം, പൂക്കോട്ടൂർ, അമരമ്പലം എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഡെങ്കി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. 43 പേരെ ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ 11 പേർക്ക് അസുഖം സ്ഥിരീകരിച്ചു. മൺസൂൺ തുടങ്ങിയ ശേഷം ഡെങ്കി, എലിപ്പനി രോഗികളുടെ എണ്ണം കൂടിയത് അടുത്തിടെയാണ്. നേരത്തെ മലയോര പ്രദേശങ്ങളിലാണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതെങ്കിൽ ജില്ലയിൽ എല്ലായിടത്തും ഒരുപോലെ രോഗബാധിതരുണ്ട്. മഞ്ചേരി, ചോക്കാട്, വേങ്ങര, പാണ്ടിക്കാട്, മക്കരപ്പറമ്പ്, ആനക്കയം, തൃപ്പനച്ചി, എടക്കര, കൂട്ടിലങ്ങാടി, കാലടി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കുറയാതെ പനി
വൈറൽ പനി ബാധിതരുടെ എണ്ണം ജില്ലയിൽ കുറയുന്നില്ല. സർക്കാർ ആശുപത്രികളിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ 18,425 പേർ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂട്ടിയാൽ ഇതിന്റെ ഇരട്ടിയിലധികം വരും. സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. ദിവസം ശരാശരി 1,500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. മലപ്പുറത്തിന് പുറമെ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ പനി ബാധിതരുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |