മലപ്പുറം: വീട്ടിലെ വളർത്തു നായയ്ക്ക് വാക്സിനെടുത്തില്ലേ?. എങ്കിൽ വേഗം വാർഡ് മെമ്പറെയോ സമീപത്തെ മൃഗാശുപത്രിയെയോ ബന്ധപ്പെട്ട് പേവിഷ പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പിന്റെ വിവരങ്ങൾ ചോദിച്ചറിയൂ. സമയപരിധി കഴിഞ്ഞാൽ അനധികൃതമായി നായയെ വളർത്തിയതിന് നിയമനടപടി വരും. വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസിന് പഞ്ചായത്തിൽ അപേക്ഷിക്കാനും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ജില്ലയിൽ 18,038 വളർത്തുനായ്ക്കൾ ഉണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. സെപ്തംബർ ഒന്നുമുതൽ തുടങ്ങിയ വാക്‌സിനേഷൻ ക്യാമ്പുകളിലൂടെ ഇതിനകം രണ്ടായിരത്തോളം നായകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഒക്ടോബർ 20നകം മുഴുവൻ വളർത്തുനായകൾക്കും വാക്സിൻ നൽകാനാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ഒരുദിവസം തന്നെ ഒന്നിലധികം ക്യാമ്പുകൾ നടക്കുന്നുണ്ട്. ഇതിനകം ജില്ലയിൽ എഴുപതോളം ക്യാമ്പുകളൊരുക്കി. മൃഗാശുപത്രികൾ, ക്ലബ്ബ് പരിസരങ്ങൾ, സബ്‌സെന്റർ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടത്തുന്നത്. രാവിലെ എട്ട് മുതൽ പരമാവധി 11 മണി വരെയാണ് ക്യാമ്പുണ്ടാവുക. സർക്കാർ മൃഗാശുപത്രികളിലെ ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവരെയാണ് വാക്സിനേഷന് ചുമതലപ്പെടുത്തിയിട്ടുള്ളത്. വാക്‌സിനും ജീവനക്കാരെയും മൃഗസംരക്ഷണ വകുപ്പ് ഒരുക്കുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും പ്രചാരണത്തിന്റെയും ചുമതല തദ്ദേശ ഭരണസമിതികൾക്കാണ്.
വന്നാൽ മതി, വാക്സിൻ ഇഷ്ടംപോലെ
ജില്ലാ മൃഗസംരക്ഷണ വകുപ്പ് മുഖേന എല്ലാ പഞ്ചായത്തുകളിലേക്കും ആവശ്യത്തിന് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിന് പുറമെ 12,000 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. ക്യാമ്പുകൾക്ക് ശേഷം വാക്സിനേഷൻ സ്വീകരിക്കാത്ത വളർത്തുമൃഗങ്ങളെ സൂക്ഷിക്കുന്ന ഉടമസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇഞ്ചക്‌ഷന് കിട്ടി തിരിച്ചുകടി
തെരുവുനായകളിൽ പേവിഷ ബാധ കൂടിയ സാഹചര്യത്തിൽ വളർത്തുനായകൾക്കും വാക്‌സിൻ നൽകേണ്ടതിന്റെ അവബോധം കൂടിയിട്ടുണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. മൊറയൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടത്തിയ വാക്‌സിനേഷനിടെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായ വനിതാ ജീവനക്കാരിയെ വളർത്തുനായ കടിച്ചിരുന്നു. ഇതുവരെ വാക്സിനെടുപ്പിക്കാത്ത നായ ഇതിന്റെ അങ്കലാപ്പിലാണ് ജീവനക്കാരിയെ കടിച്ചത്.
ഇവിടങ്ങൾ ഹോട്ട്സ്പോട്ട്
കൂടുതൽ മനുഷ്യർ കടിയേറ്റ് ചികിത്സ തേടിയ സ്ഥലങ്ങൾ ആരോഗ്യവകുപ്പും വളർത്തുമൃഗങ്ങൾക്ക് കടിയേറ്റ സ്ഥലങ്ങൾ മൃഗസംരക്ഷണ വകുപ്പും പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, മഞ്ചേരി നഗരസഭകൾ, ചെറുകാവ്, വെട്ടം, പെരുവള്ളൂർ, പള്ളിക്കൽ, പുലാമന്തോൾ പഞ്ചായത്തുകളുമാണ് ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ. ആദ്യഘട്ടത്തിൽ ഇവിടങ്ങളിലെ വളർത്തുനായകൾക്ക് പൂർണ്ണമായും വാക്‌സിൻ നൽകും.
എ.ബി.സി കേന്ദ്രത്തിനുള്ള സ്ഥലം ഈ മാസം 25നകം കണ്ടെത്താൻ തദ്ദേശ സ്ഥാപന ഭരണസമിതികളോട് നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു കേന്ദ്രമെന്ന നിലയിലാവുമിത്. സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് കെട്ടിടം പണി തുടങ്ങും.
ഡോ. കെ.ബി.പ്രഭാകരൻ
ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
ജില്ലയിൽ വളർത്തുനായകൾക്കുള്ള വാക്‌സിൻ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പുകൾ പ്രയോജനപ്പെടുത്താൻ എല്ലാവരും തയ്യാറാവണം.
ഡോ.പി.യു. അബ്ദുൾ അസീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |