നിലമ്പൂർ: ആന്ധ്രയിൽ നിന്നും കഞ്ചാവ് വൻതോതിൽ വാങ്ങി നിലമ്പൂരിലെ ചില്ലറക്കച്ചവടക്കാർക്ക് വിൽക്കുന്ന എടക്കര കാക്കപ്പരത സ്വദേശി തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ് (28- മിന്നൽ സാലി) 14 കിലോ കഞ്ചാവുമായി അറസ്റ്റിൽ. പൊലീസ് പരിശോധനയ്ക്കിടെ ഇന്നലെ പുലർച്ചെ നിലമ്പൂർ കോടതിപ്പടി ബസ് സ്റ്റോപ്പിന് സമീപം രണ്ട് ബാഗിലായി സൂക്ഷിച്ച 14 കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്. കഞ്ചാവിന് അഞ്ച് ലക്ഷത്തോളം വിലവരും.
ഒക്ടോബർ നാലിന് ആന്ധ്രയിലെ വിജയവാഡയിലേക്ക് പോയ പ്രതി അവിടത്തെ ഇടനിലക്കാരിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്. ട്രെയിനിലും ബസിലും മാറി മാറി സഞ്ചരിച്ച് ഇന്നലെ പുലർച്ചെ നിലമ്പൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് ബസിറങ്ങി മുൻകൂട്ടി ഓർഡർ ചെയ്ത നിലമ്പൂർ വീട്ടിച്ചാൽ സ്വദേശിയായ ചില്ലറ വിതരണക്കാരന് കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. പ്രദേശത്തെ ചില്ലറ വിൽപ്പനക്കാരിൽ നിന്നും മുൻകൂർ ഓർഡർ സ്വീകരിച്ച് പണം വാങ്ങിയ ശേഷമാണ് പ്രതി വിജയവാഡയിൽ പോവാറ്. നിസാര വിലയ്ക്ക് കഞ്ചാവ് വാങ്ങി നാട്ടിൽ കൂടിയ വിലയ്ക്ക് വിൽക്കും. കഴിഞ്ഞ മാസം മൂന്ന് തവണയാണ് ആന്ധ്രയിൽ നിന്നും നിലമ്പൂരിലേക്ക് കഞ്ചാവെത്തിച്ചത്. കഴിഞ്ഞ വർഷം പ്രതി ഏഴര കിലോ കഞ്ചാവുമായി ട്രെയിനിൽ വരുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. എക്‌സൈസിന് കൈമാറിയ കേസിൽ മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പ്രതിയും കൂട്ടാളികളും ആന്ധ്രയിൽ വച്ചും അറസ്റ്റിലായിരുന്നു. ആ കേസിലും ജാമ്യത്തിലാണ്. ഏഴ് വർഷം മുമ്പ് എടക്കര സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും രാത്രി ബൈക്കിലും കാറിലും കറങ്ങി റബർ ഷീറ്റ് മോഷ്ടിച്ച കേസിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വില കൂടിയ വസ്ത്രങ്ങൾ വാങ്ങാനും ആഡംബര കാറുകളിലും ബൈക്കുകളിലും പെൺകുട്ടികളുമൊത്ത് കറങ്ങാനുമാണ് പ്രതി പണം ഉപയോഗിക്കുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലമ്പൂർ സ്റ്റേഷനിലെ എസ്.ഐമാരായ വിജയരാജൻ, എം. അസൈനാർ, തോമസ് കുട്ടി ജോസഫ്, എസ്.സി.പി.ഒ ടി. ജംഷാദ്, സി.പി.ഒ സജേഷ് , ഡാൻസാഫ് അംഗങ്ങളായ സുനിൽ, അഭിലാഷ് കൈപ്പിനി , കെ.ടി. ആസിഫലി, ടി.നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |