തിരൂരങ്ങാടി: ഖത്തറിലെ ഫുട്ബാൾ ലോകകപ്പ് ആവേശം നാടെങ്ങും പരക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും വിജയാശംസ നേർന്ന് സ്വന്തം ചെലവിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് ചെമ്മാട് സ്വദേശിയും എട്ടാം ക്ലാസുകാരിയുമായ റീഹ. ചെമ്മാട് സന്മനസ് റോഡിലാണ് റൊണാൾഡോയുടെയും ഫുട്ബാളിന്റെയും കടുത്ത ആരാധികയായ ഈ പതിമൂന്നുകാരി സ്ഥാപിച്ച ഫ്ലക്‌സുള്ളത്.
കോട്ടയ്ക്കൽ സേക്രഡ് സ്‌കൂളിൽ പഠിക്കുന്ന റീഹ നന്നേ ചെറുപ്പത്തിൽ ഫുട്ബാളുമായി കൂട്ടുകൂടിയിട്ടുണ്ട്. ഫുട്ബോൾ താരമാവണമെന്നതാണ് ആഗ്രഹം. സ്‌കൂളിൽ ഫുട്ബാൾ, ബാഡമിന്റൺ ടീമിലും റീഹയുണ്ട്. കായികാദ്ധ്യാപകൻ ദിനേശാണ് പ്രചോദനം. ബ്ലാസ്റ്റേഴിന് കീഴിലുള്ള പരപ്പനങ്ങാടിയിലെ യംഗ് ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ ശനി, ഞായർ ദിവസങ്ങളിൽ ഫുട്ബാൾ പരിശീലനവും നടത്തുന്നുണ്ട്.
ക്രിസ്റ്റ്യാനോയോടുള്ള ഇഷ്ടമാണ് ജുവന്റെസിന്റെയും പോർച്ചുഗലിന്റെയും കടുത്ത ആരാധികയാക്കിയത്. ഈ ടീമുകളുടെ കളിയുണ്ടെങ്കിൽ മറ്റെല്ലാം മാറ്റിവയ്ക്കും. കളിയിൽ തോറ്റാൽ നിരാശയും സങ്കടവും വരും. ഇതുകണ്ട് പിതാവ് സലീഖും മാതാവ് റസീനയും കളിയാക്കാറുണ്ടെന്ന് റീഹ പറയുന്നു. ക്രിസ്റ്റ്യാനോയോടും ഫുട്ബാളിനോടുമുള്ള റീഹയുടെ ഇഷ്ടം കണ്ട് ബന്ധുക്കൾ നൽകിയ പണം കൊണ്ടാണ് റീഹ ഫ്ലക്സ് സ്ഥാപിച്ചത്. സഹോദരി പത്ത് വയസ്സുകാരി രിഫ മെസി ഫാനാണ്. സഹോദരൻ നാല് വയസുകാരൻ റബാഹ്.
ക്രിസ്റ്റ്യാനോക്കൊരു കത്ത്
2021ൽ യൂറോ കപ്പിൽ പോർച്ചുഗൽ തോറ്റപ്പോൾ സങ്കടം താങ്ങാനാവാതെ സാക്ഷാൽ ക്രിസ്റ്റ്യാനോയ്ക്ക് റീഹ കത്തെഴുതിയിരുന്നു. റൊണാൾഡോ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ കേരള കമ്മിറ്റി ഇൻസ്റ്റഗ്രാം വഴി ഈ കത്ത് ക്രിസ്റ്റ്യാനോയ്ക്ക് എത്തിച്ചുകൊടുത്തിരുന്നു. കത്തിങ്ങനെ 'എന്റെ സാർ, അങ്ങയുടെ സങ്കടം എനിക്ക് കാണാൻ വയ്യ, അങ്ങ് ഒരിക്കലും തലതാഴ്ത്തരുത്. എന്റെ ഹൃദയം വല്ലാതെ നോവുന്നു...' ഇങ്ങനെ പോവുന്നു വരികൾ.
യൂറോ 2004ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രകടനം യുട്യൂബിൽ കണ്ടതോടെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. എന്നെ പ്രചോദിപ്പിച്ച ഒരുപാട് മത്സരങ്ങളുണ്ട്. ഇതിൽ ഏറെ ഇഷ്ടപ്പെട്ടത് ചാമ്പ്യൻസ് ലീഗിലെ കളിയാണ്
റീഹ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |