വണ്ടൂർ: മമ്പാട് പുള്ളിപ്പാടം വില്ലേജിൽ പട്ടികജാതി വിഭാഗത്തിൽ പെട്ട കാരാട്ട് കുളമ്പ് സുന്ദരന് വ്യാജ ആധാരം നൽകി കബളിപ്പിച്ച സംഭവത്തിൽ കുറ്റക്കാരുടെ പേരിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി വണ്ടൂർ ഏരിയാ കമ്മിറ്റി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്ക് മാർച്ച് നടത്തി. മുൻ എം.എൽ.എ കണ്ണൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
വണ്ടൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും വീടുവെക്കുന്നതിനായി സ്ഥലം വാങ്ങുന്നതിന് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഭൂമി വാങ്ങുന്നതിനുള്ള നടപടിയുമായി സുന്ദരൻ മുന്നോട്ട് പോകുന്നതിനിടെ പ്രദേശത്തെ കോൺഗ്രസ് നേതാവ് ഭൂമി വാങ്ങി തരാമെന്ന് പറഞ്ഞ് രേഖകളില്ലാത്ത സ്ഥലം നൽകി കബളിപ്പിച്ചെന്നാണ് പരാതി. വകുപ്പ് ഉദ്യോസ്ഥർ അതിന് കൂട്ടുനിന്നെന്നും സമരക്കാർ ആരോപിക്കുന്നു. വണ്ടൂർ അങ്ങാടിയിൽ നിന്ന് പങ്കെടുത്ത മാർച്ച് ബ്ലോക്ക് പരിസരത്ത് പൊലീസ് തടഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും വരെ സമരം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം.
പി.കെ.എസ് ഏരിയാ പ്രസിഡന്റ് പി. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. കുഞ്ഞിക്കുട്ടൻ, വള്ളിൽ ബാലൻ, ഇ. ലിനീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |