അഗളി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ 1983ൽ കന്യാകുമാരി മുതൽ ന്യൂഡൽഹി വരെ നടന്ന ഭാരതയാത്രയുടെ ഭാഗമായി അട്ടപ്പാടിയിൽ തുടങ്ങിയ 'ഭാരതയാത്രാ സെന്റർ' അനാഥം. 12 ഏക്കർ കൃഷിയിടവും കെട്ടിടങ്ങളുമാണ് നോക്കാനാളില്ലാതെ നശിക്കുന്നത്. ഇതുകൂടാതെ ശിരുവാണി പുഴയ്ക്കക്കരെ സാമ്പാർകോട് ഊരിനോട് ചേർന്ന് 18 ഏക്കർ ഭൂമിയുമുണ്ട്.
ഡൽഹിയിൽ രജിസ്റ്റർ ചെയ്താണ് ഭാരതയാത്രാ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. സെന്ററിന്റെ സ്ഥാപക ചെയർമാനും ചന്ദ്രശേഖറാണ്. അട്ടപ്പാടി സെന്ററിന്റെ മേൽനോട്ട ചുമതല സ്ഥാപക ചെയർപേഴ്സണായ എൻ.ജെ.ആന്റണിക്കായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പ്രാദേശികമായി നാലംഗ താത്കാലിക കമ്മിറ്റി രൂപീകരിച്ചായിരുന്നു പ്രവർത്തനം. കമ്മിറ്റിയുടെ ആധികാരികത പരിശോധിക്കണമെന്ന് പറഞ്ഞ് ട്രസ്റ്റിന്റെ മുൻ ഗുണഭോക്താക്കൾ മുന്നോട്ട് വന്നിരുന്നു. ഇതോടെ പ്രവർത്തനം താറുമാറായി.
ആദിവാസികളടക്കമുള്ള ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച സ്ഥാപനം ഇപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ അന്യാധീനപ്പെടുകയാണ്. നാണ്യവിളകൾ ഉൾപ്പെടെയുള്ളവയുടെ കണക്കിന് യാതൊരു വ്യക്തതയുമില്ലാത്ത അവസ്ഥയാണ്. സമ്പാർകോട് ഊരിനോട് ചേർന്നുള്ള പതിനെട്ടേക്കറോളം ഭൂമി സ്വകാര്യ വ്യക്തി പലർക്കായി പാട്ടത്തിന് നൽകിയെന്നും നാട്ടുകാർ പറയുന്നു. ട്രസ്റ്റിന് തുകകളും വസ്തുവകകളും നശിച്ചു പോവുകയാണ്. സെന്ററിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയോ സമാന സ്വഭാവമുള്ള ട്രസ്റ്റിന് കൈമാറുകയോ ചെയ്യണമെന്നും നിലവിലെ കണക്ക് സോഷ്യൽ ഓഡിറ്റ് നടത്തണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |