SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

താപനിലയിൽ 2-4 ഡിഗ്രി വർദ്ധന; ചൂട് ഇനിയും ഉയരും

Increase Font Size Decrease Font Size Print Page
sun
sun

പാലക്കാട്: സംസ്ഥാനത്ത് പകൽസമയത്ത് ചൂട് വർദ്ധിക്കുന്നു. മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. ഫെബ്രുവരി തുടക്കത്തിൽ തന്നെ പാലക്കാട് ജില്ലയിലെ ശരാശരി താപനില 33-35 ഡിഗ്രിയാണ്. ഈ മാസം 2ന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസാണ് കേരളത്തിൽ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. പാലക്കാടിന് പുറമേ കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും ശരാശരി 4 ഡിഗ്രിവരെ ചൂട് ഉയരാൻ സാദ്ധ്യതയുണ്ട്. ഇവിടങ്ങളിൽ രാത്രികാല താപനിലയും കൂടുതലായിരിക്കും. കനത്ത ചൂടിൽ തുടർച്ചയായി വെയിൽ ഏൽക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കും. വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂടിനെ അപകടകരമാക്കുന്നത്. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർത്ഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കും. വിയർപ്പ് ബാഷ്പീകരിക്കാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്ഥതയ്ക്കു കാരണം. ശക്തിയേറിയ വെയിൽ അൾട്രാവയലറ്റ് സൂചിക ഉയരാൻ ഇടയാക്കും. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

 ചൂടുയർത്താൻ എൽ നിനോയും
ഭൗമ താപനിലയിലെ വർദ്ധനയ്‌ക്കൊപ്പം പ്രാദേശികമായ പ്രതിഭാസങ്ങളും ചൂടു കൂടുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന 'എൽ നിനോ' പ്രതിഭാസം കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ കുറയാനും വരണ്ട കാലാവസ്ഥയ്ക്കും ഇടയാക്കിയിട്ടുണ്ട്. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുണ്ടാകുന്ന വായുവിന്റെ മർദവ്യതിയാനങ്ങൾ കാറ്റിന്റെ ഗതി തടസപ്പെടുത്തുകയും ഭൂമിയിൽ നിന്നുള്ള ചൂട് പുറത്തേക്കു പോകുന്നത് തടയുകയും ചെയ്യുന്നു. കടൽക്കാറ്റിന്റെ ശക്തി കുറഞ്ഞതു തീരദേശ മേഖലകളിലും കനത്ത ചൂടിനു കാരണമായിട്ടുണ്ട്.


 അല്പം ശ്രദ്ധിക്കാം
1.പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം.
2.വിയർപ്പ് ബാഷ്പീകരിക്കാത്തപ്പോൾ ശരീരത്തിന്റെ ആന്തരിക താപനില ഉയരും. ഇത് ഹീറ്റ് സ്‌ട്രോക്ക്, കുഴഞ്ഞുവീഴൽ എന്നിവയ്ക്കു കാരണമായേക്കാം.
3.സാധാരണ വെള്ളത്തിന് പകരം ഒ.ആർ.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ കുടിക്കുന്നത് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ വീണ്ടെടുക്കാൻ സഹായിക്കും.
4.വീടിനുള്ളിൽ ചൂട് പുറത്തേക്ക് പോകാൻ വഴിയൊരുക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം.
5.എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കി ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.

TAGS: LOCAL NEWS, PALAKKAD, TEMPERATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY