കൊല്ലങ്കോട്: കൊല്ലങ്കോട് ടൗണിലും സമീപ പ്രദേശങ്ങളിലുമായി സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനം നിലച്ചിട്ട് ഏഴ് വർഷമായിട്ടും ഇവ ശരിയാക്കിയെടുക്കുന്ന നപടികൾ നീളുന്നു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ അന്നത്തെ കൊല്ലങ്കോട് സി.ഐ കെ.പി.ബെന്നിയുടെ നേതൃത്വത്തിൽ സ്‌പോൺസറെ കണ്ടെത്തിയാണ് ടി.വി ഉൾപ്പെടെ ആറ് കാമറ സ്ഥാപിച്ചത്. വട്ടേക്കാട്, കോവിലകം മൊക്ക്, കൊല്ലങ്കോട് ടൗൺ, ഊട്ടറ പ്രദേങ്ങളിൽ സ്ഥാപിച്ച കാമറകൾ സി.ഐയുടെ മുറിയിലിരുന്ന് നിരീക്ഷിക്കാൻ സൗകര്യമുണ്ടായിരുന്നു. സ്വകാര്യ കേബിൾ ചാനലിന്റെ കേബിൾ ആശ്രയിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇവർ സേവനം അവസാനിപ്പിച്ചതോടെ കാമറകളുടെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു.
കൊല്ലങ്കോട് ടൗണിലേത് ഉൾപ്പെടെ പൊലീസ് സ്ഥാപിച്ച കാമറകൾ പ്രവർത്തന രഹിതമായതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ പരിശോധിച്ചാണ് പൊലീസ് മോഷ്ടാക്കളെയും അപകടമുണ്ടാക്കുന്ന വാഹനങ്ങളെയുമെല്ലാം കണ്ടെത്തുന്നത്. പൊലീസ് കാമറകൾ കൂടി പ്രവർത്തന ക്ഷമമായാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതികളെ വേഗത്തിൽ കണ്ടെത്താനാകും. തമിഴ്നാട് അതിർത്തി പ്രദേങ്ങളും സ്റ്റേഷൻ പരിധിയിൽ വരുന്നതിനാൽ പ്രധാന കവലകളിലെ വ്യാപാര സ്ഥാപനത്തിന്റെ സഹകരണത്തോടെ ഇവിടുത്തെ കാമറ പകുതി റോഡിലേക്ക് തിരിച്ച് വെച്ചാണ് റോഡ് അപകടങ്ങളും വാഹനങ്ങളുടെ സഞ്ചാരവുമെല്ലാം നിരീക്ഷിക്കുന്നത്. നിലവിൽ പുതിയ സ്‌പോൺസറെ കണ്ടെത്തി പ്രധാന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ജനമൈത്രി പൊലീസ് വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌പോൺസറെ കണ്ടെത്തി കൊല്ലങ്കോട് പ്രധാന കേന്ദ്രങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ ശ്രമിക്കും.
കെ.മണികണ്ഠൻ, ഇൻസ്‌പെക്ടർ ഓഫ് പൊലീസ്
കൊല്ലങ്കോട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |