പാലക്കാട്: മഹിളാമോർച്ച നേതാവ് ശരണ്യ രമേഷിന്റെ (27) മരണത്തിൽ ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ശരണ്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബി.ജെ.പി പ്രവർത്തകനായ പ്രജീവ് എന്ന വ്യക്തിക്കെതിരെയുള്ള ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവ് ആണെന്നും അയാളെ വെറുതെ വിടരുതെന്നും ശക്തമായ ശിക്ഷ വാങ്ങി കൊടുക്കണം എന്നുമാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. മകളുടെ ആത്മഹത്യയിൽ ശരിയായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശരണ്യയുടെ അച്ഛൻ രാജൻ പറഞ്ഞു. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററാണ് ശരണ്യ.
അതേസമയം ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രജീവ് എന്നയാൾ ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റ് ആണെന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇദ്ദേഹത്തിന് പാർട്ടിയുടെ ഒരു ചുമതലയും ഇല്ലെന്നും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |