അനക്കമില്ലാതെ അധികൃതർ, പ്രതിഷേധം കനക്കുന്നു
കൊല്ലങ്കോട്: അപകടാവസ്ഥയിലായ ഊട്ടറ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ ഭാഗങ്ങളിലെ സാധാരണക്കാർക്ക് യാത്രാദുരിതം ഇരട്ടിയായി. ഈ മേഖലയിൽ നിന്ന് പാലക്കാട്ടേക്കും ചിറ്റൂർ, പുതുനഗരം, കൊടുവായൂർ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയാണ്. യാത്രാ ദുരിതം ഇരട്ടിയാകുമ്പോഴും ഊട്ടറ പാലം പുനർനിർമ്മിക്കാനോ പുതിയ പാലം പണിയാനോ നടപടിയെടുക്കാതെ പരസ്പരം പഴിചാരുകയാണ് വകുപ്പുകൾ. ജനപ്രതിനിധികളും ജില്ലാ ഭരണാധികാരികളും അടിയന്തരമായി സ്ഥലംസന്ദർശിച്ച് പാലത്തിന്റെ തകരാറിലായ ഭാഗങ്ങൾ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭരണാനുമതി ഇനിയെപ്പോൾ
ഊട്ടറ പാലത്തിന്റെ ബലക്ഷയം ശാസ്ത്രീയമായി വ്യക്തമാക്കി പൊതുപ്രവർത്തകൻ മുരുകൻ ഏറാട്ട് 2004 ഒക്ടോബർ 26ന് മുഖ്യമന്ത്രിയുടെ ജനസംബർക്ക പരിപാടിയിൽ പരാതിനൽകിയിരുന്നു. തുടർന്ന് 1.4 കോടിയുടെ എസ്റ്റിമേറ്റും തയ്യാറാക്കി ഭരണാനുമതിക്കായി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചെങ്കിലും ആ ഫയൽ ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
പിന്നീട് 2011ൽ 2.9 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടും ഫലമുണ്ടായില്ല. ഫയലിപ്പോഴും ഭരണാനുമതി ലഭിക്കാതെ കിടക്കുകയാണ്.2018 ലെ മഹാപ്രളയത്തിൽ പാലത്തിന്റെ മൂന്നാമത്തെ തൂണ് അപകടാവസ്ഥയിലായി. തുടർന്ന് 10 ടൺ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം ഇതുവഴി നിരോധിച്ചതല്ലാതെ പാലം നവീകരിക്കാൻ വകുപ്പുകൾ യാതൊരു നടപടിയും സ്വീകരിച്ചില്ല.
വട്ടം കറങ്ങി യാത്രക്കാർ
ഊട്ടറ പാലത്തിലൂടെ ഗതാഗത നിരോധിച്ചതോടെ വട്ടം കറങ്ങുകയാണ് യാത്രക്കാർ. ഗതാഗതം തിരിച്ചുവിടുന്നതിന് ആവശ്യമായ ദിശാബോർഡുകൾ പലയിടത്തും സ്ഥാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പലരും പാലത്തിന് തൊട്ടു മുമ്പിലെത്തി മടങ്ങിപ്പോകേണ്ട അവസ്ഥിയലാണ്.
നിലവിൽ അലമ്പള്ളം പാലത്തിലൂടെയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. ബസുകളും ലോറികളും ഇതുവഴി സർവീസ് നടത്താൻ തുടങ്ങിയതോടെ ഈ പാലത്തിലും വിള്ളലുകൾ കണ്ടെത്തി. പ്രളയത്തിൽ തകർന്നതിനെ തുടർന്ന് കോൺക്രീറ്റ് ചെയ്ത സ്ഥലത്താണ് വീണ്ടും വിള്ളൽ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ ഈ വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിള്ളൽ കണ്ടെത്തിയ ഭാഗം ജെ.സി.ബി കൊണ്ട് പൊട്ടിച്ചെടുത്ത് മെറ്റലിട്ട് ബലപ്പെടുത്തിയ ശേഷം നിലവിൽ ഒരുഭാഗത്തുകൂടിയാണ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളെ കടത്തി വിടുന്നത്.
തീരുമാനം നടപ്പാക്കാൻ നിസംഗത
വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ ദിശാബോർഡുകൾ വെയ്ക്കാത്തതും ഊട്ടറ പാലത്തിന് സമീപത്തുള്ള വേ ബ്രിഡ്ജിനെ സമീപംവരെ ബസ് എത്തിച്ച് യാത്രക്കാർക്ക് സൗകര്യം ചെയ്യണമെന്ന നിർദ്ദേശവും നടപ്പിലാക്കുന്നതിൽ അധികൃതർക്ക് നിസംഗത. ആലമ്പള്ളം പാലത്തിലൂടെയുള്ള ഗതാഗതം തത്കാലം നിയന്ത്രണം ഏർപ്പെടുത്തിതോടെയാണ് ബസുകൾ ഊട്ടറ പാലംവരെ പോകാൻ സൗകര്യമൊരുക്കിയത്. ഊട്ടറയിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിൽ കൊല്ലങ്കോട് എത്തേണ്ടതിന് പകരം മലയമ്പള്ളം, കുറ്റിപ്പാടം, ആനമാറി വഴി കൊല്ലങ്കോടെത്താൻ പന്ത്രണ്ട് കിലോമീറ്റർ ചുറ്റേണ്ട അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |