കോന്നി : പട്ടയ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് അനുമതി നൽകണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യമുയർന്നു. കോന്നിയിൽ മോഷണം വർദ്ധിച്ച സാഹചര്യത്തിൽ ഇളകൊള്ളൂർ,തെങ്ങുംകാവ് ഭാഗങ്ങളിൽ പരിശോധന നടത്തിയെന്നും ഒൻപത് പേരെ ചോദ്യം ചെയ്തുവെന്നും വ്യക്തമായ തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിക്കുന്നതായും കോന്നി പൊലീസ് വ്യക്തമാക്കി.
വള്ളിക്കോട് കൈപ്പട്ടൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. സംസ്ഥാന പാതയിൽ കിഴവള്ളൂർ ഭാഗത്ത് അപകടങ്ങൾ വർദ്ധിക്കുന്നു എന്നും റോഡ് നിർമ്മാണത്തിൽ വന്ന അപാകത അപകടങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നത് പരിശോധിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. തണ്ണിത്തോട് പേരുവാലി ഭാഗത്ത് സ്ഥാപിച്ച തെരുവ് വിളക്കുകളിൽ പലതും കത്തുന്നില്ലെന്നും പതിനൊന്നു ബൾബുകൾ ഫ്യൂസ് ആയിപോയിട്ടുണ്ടെന്നും ഇത് അനുയോജ്യമായ ബൾബുകൾ ഉപയോഗിക്കാത്തത് മൂലം ആണെന്നും ആക്ഷേപമുണ്ടായി.
ചെങ്ങറ പോളച്ചിറ റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യക്തി തടസവാദം ഉന്നയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ടു. പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‍നം പരിഹരിക്കണമെന്നും സംസ്ഥാനപാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി.ജോർജ്ജ്, കോന്നി തഹൽസീദാർ കുഞ്ഞച്ചൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |