പന്തളം : വിശ്വാസവും സഹനവും സംഗമിച്ച് അമ്മദൈവ ആരാധനയ്ക്ക് ആത്മസമർപ്പണത്തിന്റെ നിവേദ്യമാകുന്ന കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിലെ ചൂരൽ ഉരുൾച്ച ഇന്ന് നടക്കും. അഞ്ച് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉരുൾച്ച രാത്രി 12 മണിയോടെ ആരംഭിക്കും. ഇത്തവണ ആയിരത്തിലധികം പേർ ഉരുളിച്ചയിൽ പങ്കെടുക്കും. ഇന്ന് രാവിലെ 9 ന് തെങ്ങ്, പന, കമുക്, ചൂരൽ, മുള തുടങ്ങിയവ കളിപ്പിക്കും, രാതി 9ന് തപ്പുകാച്ചിക്കൊട്ട്, താവടി തുള്ളൽ, പന്നത്താവടി, പടയണി വിനോദം, ഭൈരവി , ശീതങ്കൻ തുള്ളൽ എന്നിവയ്ക്ക് ശേഷം 12ന് ക്ഷേത്ര വെളിച്ചപ്പാട് പാനയടി ആരംഭിക്കും. ഒപ്പം മൂലസ്ഥാനത്തിരുന്ന് വേലൻ പറ ചാറ്റും. പാനയടിക്ക് ശേഷം വല്ല്യച്ഛനിൽ നിന്ന് ഭസ്മം സ്വീകരിക്കുന്ന ഭക്തർ കാതങ്ങൾ താണ്ടി കാവുകളിൽ നിന്ന് കൂർത്ത മുള്ളുകൾ നിറഞ്ഞ ചൂരലുകൾ പിഴുതുകൊണ്ടുവന്ന് ക്ഷേത്രത്തിന് വലംവച്ച് നടയ്ക്കലെത്തി ചൂരൽ ദേഹത്തുചുറ്റി വടക്കോട്ടൂരുളും. പ്രായപൂർത്തിയായ പുരുഷന്മാർ മാത്രമാണ് ചൂരൽ ഉരുളുക. കാവുകളിൽ നിന്ന് കൊണ്ടുവരുന്ന ചൂരലിലെ കൂർത്തമുള്ളുകൾ പച്ചമാംസത്തിൽ പതിഞ്ഞിറങ്ങുമ്പോൾ കാഴ്ചക്കാരന്റെ ചുണ്ടിൽ നിന്നുപോലും അറിയാതെ ദേവി സ്തുതി ഉയരും. ചൂരൽ മുള്ളുകളാൽ ദേഹം ചുറ്റപ്പെട്ട ഉരുളിച്ചക്കാരനെ കളത്തിൽ നിന്നെടുത്ത് കൊണ്ടുപോയി ചൂരൽ ദേഹത്തുനിന്ന് അറുത്തുമാറ്റും. ചൂരൽ മുള്ളുകൾ ദേഹത്ത് കൊണ്ടുണ്ടാകുന്ന മുറിവുകളിലൂറുന്ന രക്തം കാളിക്ക് തർപ്പിക്കുന്നു എന്നാണ് സങ്കല്പം. ഉരുളിച്ച സമയത്ത് അടവി ദേവതയുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ടാണ് ചൂരൽ ഉരുളിച്ചക്കാർക്ക് വേദന ഉണ്ടാവാത്തതെന്നാണ് വിശ്വാസം. ആയിരക്കണക്കിന് ഭക്തരാണ് ഓരോ അടവിക്കും ചൂരൽ ഉരുളാൻ എത്തുന്നത്.
കുരമ്പാലയിലെ അടവിയുടെയും ചൂരൽ ഉരുൾച്ചയുടെയും ചരിത്രം അന്വേഷിച്ചാൽ അതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടാകും. പച്ചപ്പാളയിൽ തീർക്കുന്ന കോലങ്ങളും കൂർത്ത മുള്ളുകൾ നിറഞ്ഞ ചൂരലിൽ ഉരുണ്ടു പൊടിക്കുന്ന ജീവരക്തം കരദേവതയായ അമ്മയ്ക്ക് സമർപ്പിക്കുന്ന ഉരുളിച്ചയും കുരമ്പാല പടയണിയുടെ മാത്രം പ്രത്യേകത ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |