മട വീണിട്ട് മൂന്നുകൊല്ലം കോട്ടുക്കൽ ഏലായിൽ കൃഷിയില്ല

Saturday 23 May 2026 11:42 PM IST

പ്രമാടം : നാലുവർഷം മുമ്പ് കാലവർഷത്തിൽ മട വീണതോടെ കൃഷി നിലച്ച ളാക്കൂർ കോട്ടുക്കൽ ഏല തരിശുഭൂമിയായി. നെല്ല്, കപ്പ, വാഴ, ചേമ്പ്, ചേന , കാച്ചിൽ തുടങ്ങിയവ വ്യാപകമായി കൃഷി ചെയ്തിരുന്ന ഏലയാണിത്. മട വീണതോടെ സമീപത്തെ കുളത്തിലെ വെള്ളം ഏലായിലേക്ക് ഒഴുകിത്തുടങ്ങി. പരിഹാരം കാണാൻ അധികൃതർ ശ്രമിച്ചില്ല.

15 ഏക്കർ കൃഷി സ്ഥലമാണ് ഇതോടെ തരിശായത്. . കർഷകർക്ക് മികച്ച വിളവിനൊപ്പം നല്ല വരുമാനവും ലഭിച്ചിരുന്ന കാലം ഇപ്പോൾ ഒാർമ്മയാണ്. ഓണക്കാലത്ത് കോന്നി, പത്തനംതിട്ട, പറക്കോട് തുടങ്ങിയ പ്രധാന ചന്തകളിലേക്ക് ഇവിടെ നിന്ന് നല്ല നാടൻ ഏത്തക്കുലകൾ ഉൾപ്പടെയുള്ള കാർഷിക വിളകൾ ധാരാളമായി എത്തിച്ചിരുന്നു. കൃഷി വകുപ്പിന്റെ അവാർഡ് ജേതാക്കൾ ഉൾപ്പെടെ പ്രമാടം പഞ്ചായത്തിലെ മികച്ച കർഷകർ കൃഷി ചെയ്തിരുന്ന ഏലായാണിത്. ..

ഒരുകാലത്ത് കാർഷിക പ്രവൃത്തികളിൽ മുൻപന്തിയിൽ നിന്നിരുന്ന ഗ്രാമമാണ് പ്രമാടം. അധികൃതരുടെ അനാസ്ഥയും കാലാവസ്ഥാവ്യതിയാനവും വനൃമൃഗങ്ങളുടെ ശല്യവും കാരണം പ്രമാടത്തിന്റെ കാർഷിക സംസ്കൃതി വിസ് മൃയിലായിരിക്കുകയാണ്. മടവീഴ്ച പരിഹരിച്ച് നൽകിയാൽ വീണ്ടും കൃഷിയിറക്കാൻ ളാക്കൂരിലെ കർഷകർ തയ്യാറാണെങ്കിലും അധികൃതർ കാട്ടുന്ന അനാസ്ഥ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. തരിശുകിടക്കുന്ന മറ്റ് നിരവധി കൃഷിയിടങ്ങളും പഞ്ചായത്തിലുണ്ട്.

ചെളി നിറഞ്ഞു, കൃഷി നടക്കില്ല

@ കോട്ടുക്കൽ ഏലയുടെ സമീപത്തെ കിഴക്കേമുറി കുളത്തിൽനിന്നുള്ള വെള്ളമാണ് ഇവിടെ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. മട വീണതോടെ വെള്ളം ഏലായിലൂടെ ഒഴുകിത്തുടങ്ങി. മഴക്കാലത്ത് ചെളിയും എക്കലും ഏലായിൽ നിറയും.വൻതോതിൽ ചെളി നിറഞ്ഞതോടെ ഏലായുടെ സ്വാഭാവികത നഷ്ടമായി.

@ മടവീഴ്ച ഉണ്ടായ ഭാഗം കെട്ടിസംരക്ഷിച്ച് ഏലായെ പൂർവസ്ഥിയിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പഞ്ചായത്തിലും കൃഷി ഭവനിലും പരാതികൾ നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവും നടപ്പായില്ല.

മട വീഴ്ച പരിഹരിച്ച് കൃഷിയിറക്കാൻ പഞ്ചായത്തും കൃഷി ഭവനും അടിയന്തര നടപടി സ്വീകരിക്കണം. വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാത്ത അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്.

കർഷകർ