മിനി സിവിൽ സ്റ്റേഷന് ബലക്ഷയം: മാറിയത് ഒരു ഒാഫീസ് മാത്രം

Friday 29 May 2026 11:45 PM IST

പത്തനംതിട്ട: പ്രവർത്തന യോഗ്യമല്ലാത്തതിനാൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ സർക്കാർ ഒാഫീസുകൾ ഇൗ മാസം 30ന് മുമ്പ് മാറ്റണമെന്ന ജില്ലാ കളക്ടറുടെ ഉത്തവിലെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ, ഉത്തരവ് നടപ്പാക്കിയത് ഒരു ഒാഫീസ് മാത്രം. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിന്റെ ഒാഫീസ് മാത്രമാണ് മാറ്റിയത്. കളക്ടറേറ്റ് വളപ്പിലെ പ്ളാനിംഗ് ഒാഫീസ് കെട്ടിടത്തിൽ ഇന്നലെ മുതൽ ഒാഫീസ് പ്രവർത്തിച്ചു തുടങ്ങി. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഒാഫീസ് കോളേജ് റോഡിൽ പഴയ ഫെഡറൽ ബാങ്ക് ഒാഫീസിലേക്ക് മാറ്റാനുള്ള പരിശോധന പൂർത്തിയായി.

കോടതികളും സർക്കാർ ഒഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. നഗരത്തിൽ തന്നെ പറ്റിയ കെട്ടിടം കിട്ടാത്തതും ഉയർന്ന വാടകയുമാണ് ഒാഫീസുകൾ മാറുന്നതിന് തടസമാകുന്നത്.

മിനി സിവിൽ സ്റ്റേഷൻ കെട്ടിടം കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായെന്ന് കേരള ഹൈവെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ട്രക്ചറൽ അസസ്മെന്റ് നടത്തി റിപ്പോർട്ട് ചെയ്തിരുന്നു. കെട്ടിടത്തിലുള്ള ഒാഫീസുകൾ അടിയന്തരമായി മാറ്റണമെന്നും അവിടേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് എല്ലാ ഒാഫീസുകളും അടിയന്തരമായി ഇൗ മാസം 30ന് മമാറ്റണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടത്.

♦ 40 വർഷത്തെ പഴക്കം

മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് 40 വർഷത്തെ പഴക്കമാണുള്ളത്. കെട്ടിടത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ട്. മുകളിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണുകൊണ്ടിരിക്കുകയാണ്. ഭിത്തികളിൽ വിളളലുമുണ്ട്.

♦ 22 ഒാഫീസുകൾ, 7 കോടതികൾ