അടൂർ : കെ. എസ്.ആർ. ടി. സി മന്ത്രിയുടെ ഡിപ്പോ സന്ദർശനം ഫലം കണ്ടു. പൊതുസ്ഥലംമാറ്റത്തെ തുടർന്ന് റദ്ദാക്കിയിരുന്ന സർവീസുകൾ പുനരാരംഭിക്കുന്നുതിനുള്ള അനിശ്ചിതത്വം മാറി. പുതിയ സ്ഥലംമാറ്റ ഒാർഡർ പുറത്തുവന്നതോടെ ജീവനക്കാർ എത്തി. എന്നാൽ പുനരാംഭിക്കുന്നതിന് മന്ത്രി അനുമതി നൽകിയ സർവീസുകളുടെ സമയക്രമീകരണത്തിനുള്ള അനുമതി ചീഫ് ഒാഫീസിൽ നിന്ന് ഇനിയും ലഭിക്കാത്തതോടെ സർവീസുകൾ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച അടൂർ - ഗുരുവായൂർ സൂപ്പർഫാസ്റ്റ് സർവീസ് ഇന്നലെ പുനരാരംഭിച്ചു. ആഗസ്റ്റ് 31 നാണ് ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു ഡിപ്പോ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയത്. ഇനിയും ആരംഭിക്കാനുള്ളത് അടൂർ - കോഴിക്കോട്, പുതിയ സർവീസായ അടൂർ - പാലക്കാട് എന്നിവയാണ്. വൈകിട്ട് 4.20ന് അടൂരിൽ നിന്ന് കോട്ടയം,അങ്കമാലി, തൃശൂർ വഴി ഗുരുവായൂരിലേക്ക് നടത്തുന്ന സർവീസ് പതിനൊന്നരയോടെ ഗുരുവായൂരിലെത്തും .അവിടെ നിന്ന് രാവിലെ 7 ന് പുറപ്പെട്ട് 2.30 ന് അടൂരിൽ തിരികയെത്തും. ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി തിരിച്ചെത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇനിയും ആരംഭിക്കേണ്ടത് അടൂർ - കോഴിക്കോട്, അടൂർ - പാലക്കാട് സർവീസുകളാണ്. നേരത്തെ കോഴിക്കോട് സർവീസ് രാവിലെ 10.30 നാണ് പുറപ്പെട്ടുകൊണ്ടിരുന്നത്. ഇതേ സമയം നിരവധി ബസുകൾ മുന്നേ ഒാടുന്നതിനാൽ ഇൗ സർവീസിന്റെ സമയം 8 മണിയാക്കണമെന്ന ആവശ്യം ചീഫ് ഒാഫീസിൽ അറിയിച്ചിട്ടുണ്ട്. ഒപ്പം പുതിയതായി ആരംഭിക്കുന്ന പാലക്കാട് സർവീസിന്റെ സമയം രാവിലെ ആറ് മണിയെന്നത് ഏഴ് മണിയാക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചീഫ് ഒാഫീസിൽ നിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ സർവീസുകൾ ആരംഭിക്കാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |