തിരുവല്ല : നിറപ്പകിട്ടുള്ള സമ്മാനങ്ങളും പാട്ടും സംഗീതകച്ചേരിയും മിഠായിയും പായസ വിതരണവുമൊക്കെയായി കേരളപ്പിറവി ദിനത്തിലെ സ്‌കൂൾ പ്രവേശനോത്സവം ഗംഭീര ആഘോഷമായി. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ നവാഗതരെ സ്വീകരിക്കാനായി സ്‌കൂൾ അധികൃതർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പുള്ളിക്കുത്തുള്ള ബലൂണുകളും വർണ്ണത്തോരണങ്ങളും ഒരുക്കി സ്‌കൂൾ കവാടത്തിൽ തന്നെ കുട്ടികളെ കാത്തുനിന്ന് അദ്ധ്യാപകരും പി.ടി.എ അംഗങ്ങളുമെല്ലാം ചേർന്ന് സ്വീകരിച്ചു. മാസ്ക്കും സാനിറ്റൈസറുമൊക്കെ കുട്ടികൾക്ക് നൽകി. ഒപ്പം മധുരവിതരണം നടത്താനും മറന്നില്ല. അടച്ചിടലിന്റെ വീർപ്പുമുട്ടലിൽ നിന്ന് സ്‌കൂളുകളിൽ എത്തിയ കുട്ടികൾ കരച്ചിലില്ലാതെ കളിചിരികളുമായാണ് ഇന്നലെ മടങ്ങിയത്. തിരുവല്ലയിലെ സർക്കാർ, എയിഡഡ് മേഖലയിലെ 63 സ്‌കൂളുകളിലും ഇന്നലെ പ്രവേശനോത്സവം നടന്നു. ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിലെ 4275 കുട്ടികൾ ആദ്യദിനം ഹാജരായി.
തിരുവല്ലാ വിദ്യാഭ്യാസ ജില്ലാതല സ്കൂൾ പ്രവേശനേത്സവം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മനേജർ റവ.ഫ. മാത്യു പുനക്കുളം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്,വാർഡ് കൗൺസിലർ ലെജു എം.സക്കറിയ,വാർഡ് മെമ്പർ ജോസ് പഴയിടം,പി.ടി.എ പ്രസിഡൻറ് റെജികുമാർ,സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി മാത്യു, പ്രിൻസിപ്പൽ ജയ മാത്യു എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരായ ബെറ്റ്സി,സോനു എന്നിവർ ബോധവത്ക്കരണക്ലാസ്സ് നടത്തി.
പൂച്ചെണ്ടുകളും പ്ലക്കാർഡുകളും
തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂളിൽ മുത്തുമാലയും പൂച്ചെണ്ടുകളും പ്ലക്കാർഡുകളും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ,സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ,സ്‌കൂൾ മാനേജർ പി.ടി.പ്രസാദ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് പായസ വിതരണവും നടത്തി.
നവാഗതർക്കായി സംഗീതക്കച്ചേരിയും
കാവുംഭാഗം ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിലേക്കെത്തിയ വിദ്യാർത്ഥികളെ പൂർവ്വ വിദ്യാർത്ഥികൾ വയലിനും കീബോർഡും ഒക്കെയായി സംഗീത കച്ചേരിയോടെയാണ് സ്വീകരിച്ചത്. പ്രിൻസിപ്പൽ നവനിത്,ഹെഡ്മിസ്ട്രസ് ഇന്ദുലേഖ, പി.ടി.എ പ്രസിഡന്റ് പി.കെ ഗോപിദാസ്,വാർഡ് കൗൺസിലർ അന്നമ്മ മത്തായി, പി.ടി.എ പ്രതിനിധികളായ അശോക് കുമാർ,രഘുനാഥ്,ആശ എന്നിവർ നേതൃത്വം നൽകി.
ആദ്യദിനം ഹാജരായ കുട്ടികൾ : 4275
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |