പ്രമാടം : അടുത്ത മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയതോടെ ആശങ്കയുടെ മുൾമുനയിലാണ് മലയോര ഗ്രാമങ്ങൾ. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
തുടർച്ചയായി സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ട. കഴിഞ്ഞ തുലാമഴയും വേനൽ മഴയും കൂടുതൽ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു. ന്യൂനമർദ്ദത്തെത്തുടർന്ന് കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ 139 സെന്റീ മീറ്ററിൽ അധികം മഴയാണ് ലഭിച്ചത്.
54 ഇടങ്ങളിൽ അപകട സാദ്ധ്യത
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മേഘവിസ്ഫോടനത്തിനും
ഉരുൾപൊട്ടലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദിവസങ്ങളുടെ വ്യത്യാസത്തിൽ ജില്ലയിൽ രണ്ട് മേഘവിസ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പ്രധാനമായും കോന്നി, റാന്നി വനമേഖലകളിലെ 54 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ട്.
വനമേഖലയിൽ നിയന്ത്രണം
വനമേഖലയിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി സൂചന നൽകിയതോടെ നദീതീരങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്. അച്ചൻകോവിലാറ്റിലെ ജലനിരപ്പ് അറിയാൻ വനംവകുപ്പും അരുവാപ്പുലം ഗ്രാമപഞ്ചായത്തും റിവർ സ്‌കെയിൽ സ്ഥാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂമുകൾ സജീവമാണ്.
പൊതുജനങ്ങൾ അറിയാൻ
1.ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം
2.അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയരുത്
3.നദികൾ മുറിച്ചു കടക്കരുത്
4.മീൻപിടിക്കാൻ ഇറങ്ങരുത്
5.മേൽപ്പാലങ്ങളിൽ കയറരുത്
6.അണക്കെട്ടുകളുടെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണം
7.മലയോര മേഖലയിൽ രാത്രി സഞ്ചാരം ഒഴിവാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |