ശബരിമല: ഇരുപത്തിനാലു മണിക്കൂറും തികഞ്ഞ ജാഗ്രതയോടെ ആരോഗ്യപരിപാലനത്തിനായി സന്നദ്ധമാണ് സന്നിധാനത്തെ ഗവ. ആശുപത്രി. മല കയറിയെത്തുന്ന അയ്യപ്പഭക്തരുടെ ഏത് അടിയന്തര ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ആധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ജില്ലാ ആർ.സി.എച്ച് ഒാഫീസറും ശബരിമല നോഡൽ ഓഫീസറുമായ ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ ഇൻ - ചാർജ്ജ് ഡോ. അരുൺ പ്രതാപാണ് സന്നിധാനത്തെ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇവർക്ക് പുറമെ സേവന സന്നദ്ധരായി 70 ആരോഗ്യപ്രവർത്തകരുണ്ട്. കാർഡിയോളജി, പള്‍മനോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, അനസ്‌തേഷ്യ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷൻ തീയറ്ററും അടിയന്തര ചികിത്സയ്ക്ക് വേണ്ട ഐ.സി.യു, വെന്റിലേറ്റർ, എ.ഇ.ഡി ഡെഫിബ്രിലേറ്റർ തുടങ്ങിയവയും സജ്ജമാണ്. സ്വാമി അയ്യപ്പൻ റോഡിൽ ചരൽമേടുള്ള ആരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 13 ആരോഗ്യ പ്രവർത്തകരുണ്ട്. സന്നിധാനത്ത് മൂന്നും പമ്പയിൽ രണ്ടും ഉൾപ്പെടെ അഞ്ച് എമർജൻസി മെഡിക്കൽ സെന്ററുകളും പ്രവർത്തിക്കുന്നു. ഡോക്ടർമാരെ കൂടാതെ പാരാമെഡിക്കൽ സ്റ്റാഫ്, നഴ്‌സിംഗ് ഓഫീസർ, നഴ്‌സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ തുടങ്ങി എല്ലാ വിദഗ്ധരുടെ സേവനവും ആശുപത്രിയിൽ ലഭ്യമാണ്. ആരോഗ്യവകുപ്പിന് കീഴിൽ വനംവകുപ്പിന്റെയും, ദേവസ്വം ബോർഡിന്റെയും രണ്ട് ആംബുലൻസുകളുടെ 24 മണിക്കൂർ സേവനവും സന്നിധാനം ഗവ.ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |