പത്തനംതിട്ട : കനത്ത മഴയിൽ ജില്ലയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. നഷ്ടപരിഹാരം വൈകുന്നുവെന്ന് പരാതി ഇല്ലാതാക്കാനും കർഷകരെ വീണ്ടും കാർഷിക ജോലികളിലേക്ക് എത്തിക്കാനും ഉൗർജിത പദ്ധതികൾ നടപ്പാക്കുമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാർച്ച് വരെ കൃഷി നശിച്ചവർക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നൽകി. ഇനി നൽകാനുള്ളത് 3.04 കോടിയാണ്. വിള ഇൻഷ്വർ ചെയ്തവർക്കും ചെയ്യാത്തവർക്കും നഷ്ടപരിഹാരം നൽകും.
കൂടുതൽ നശിച്ചിരിക്കുന്നത് വാഴക്കൃഷിയാണ്. നെല്ല്, പച്ചക്കറി തുടങ്ങിയ കാർഷിക വിളകളും വ്യാപകമായ തോതിൽ നശിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എ.എെ.എം.എസ് എന്ന വെബ് പോർട്ടൽ മുഖേനയാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടത്. കർഷകർക്ക് നേരിട്ടും കൃഷിഭവനുകൾ മുഖേനയും അപേക്ഷിക്കാം. സ്ഥലത്തിന്റെ കരം അല്ലെങ്കിൽ പാട്ടച്ചീട്ട് രസീത്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് അപേക്ഷക്കൊപ്പം നൽകണം.
കൃഷി അസിസ്റ്റന്റുമാർ നേരിട്ട് സ്ഥലപരിശോധന നടത്തി അപ്പോൾത്തന്നെ കൃഷി ഒാഫീസർമാർക്ക് റിപ്പോർട്ടു നൽകും. 50,000രൂപ വരെയുള്ള നഷ്ടപരിഹാരം കൃഷി ഒാഫീസർമാർക്ക് അംഗീകരിക്കാം. അതിന് മുകളിൽ നാല് ലക്ഷം വരെയുള്ള നഷ്ടപരിഹാരത്തുക അംഗീകരിക്കുന്നത് ജില്ലാ ഒാഫീസറുടെ ചുമലയുള്ള കൃഷി ഡെപ്യൂട്ടി ഡയറക്ടറാണ്.
അപേക്ഷ നൽകിയ കർഷകർ
ഇൻഷ്വർ ചെയ്തവർ : 1806,
നൽകാനുള്ള നഷ്ടപരിഹാരത്തുക : 1.55 കോടി
ഇൻഷ്വർ ചെയ്യാത്തവർ : 1921
നൽകാനുള്ള തുക : 1.49 കോടി.
'' കൃഷി നാശം സംഭവിച്ചവർക്ക് ഇനിയും അപേക്ഷിക്കാം. ഇൗ മാസം 30 വരെ തീയതി നീട്ടിയിട്ടുണ്ട്.
ലൂയിസ് മാത്യു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പത്തനംതിട്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |